കോട്ടയം: എന്‍ഡിഎയുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അതില്‍ പോറലൊന്നുമില്ലെന്നും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍ഡിഎ യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നു.
ഈ മാസം 22ന് എന്‍ഡിഎ കേരള ഘടകത്തിന്റെ യോഗം ദല്‍ഹിയില്‍ നടക്കും. എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്ത് പോകുമെന്നത് ചിലരുടെ സ്വപ്നം മാത്രമാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ബിഡിജെഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിന് രാഷ്ടീയമില്ല, അതില്‍ എല്ലാ രാഷ്ടീയപാര്ട്ടികളില്പെട്ടവരുമുണ്ട്. അതിനാല്‍ പൊതുവിഷയങ്ങളില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന് അഭിപ്രായങ്ങള്‍ പറയും. എന്‍ഡിഎയുമായുളള ബിഡിജെഎസിന്റെ മുന്നണി ബന്ധത്തെ ഇതൊന്നും ബാധിക്കില്ലെന്നും സുഭാഷ് വാസു വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ ബിഡിജെഎസിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കട്ടച്ചിറ ശ്രീവെളളാപ്പള്ളി നടേശന് കോളേജ് അടിച്ച് തകര്‍ത്തതിലുടെ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഒത്താശയോടെ നടന്ന കോളേജ് ആക്രമണത്തില്‍ ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ഭൂമാഫിയകളെ സംരക്ഷിക്കുന്ന ഇടതു, വലതു സര്‍ക്കാരുകളുടെ നടപടിക്കെതിരെ ബിഡിജെഎസ് സമരം നടത്തും. ഇതിന്റെ ഉദ്ഘാടനം മെയ് 18ന് മൂന്നാറില്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി നിര്‍വഹിക്കും. സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന്റെ പേരില്‍ വില കൊടുത്ത് വാങ്ങി കോടികളുടെ അഴിമതി നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ടി.വി.ബാബു, വി.ഗോപകുമാര്‍, രാജേഷ് നെടുമങ്ങാട്, ട്രഷറര്‍ എ.ജി.തങ്കപ്പന്, സംസ്ഥാന സെക്രട്ടറി പി.രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: