തിരുവനന്തപുരം: സമരംകൊണ്ട് എന്തുനേടിയെന്ന ചോദ്യംചോദിക്കുന്നത് പഴയകാല മുതലാളിമാരാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹിജയും കുടുംബവും സമരംകൊണ്ട് എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പഴയകാലങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ക്കുശേഷം അവരോട് മുതലാളിമാരാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നതെന്ന് കാനം പറഞ്ഞു.
ഓരോ വിഷയങ്ങളിലും സിപിഐ സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടുകളാണ്. ഒന്നാമത്തെ സംഭവം നിലമ്പൂരിലെ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലാണ്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞുവെന്നും ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് ഭാഷ്യം. പ്രതിപക്ഷ നേതാവ് ഈ നടപടിയെ സ്വാഗതം ചെയ്തു. ആന്റി വീരപ്പന് സ്ക്വാഡ് തലവനായ വിജയകുമാറെന്ന ഉദ്യോഗസ്ഥന്, കേരളത്തിലെ കുട്ടികള്‍ നല്ലകാര്യം ചെയ്തുവെന്നാണ് പറഞ്ഞത്. കേരളത്തിലെ കുട്ടികള്‍ നല്ല കാര്യമല്ല ചെയ്തത്, ആരെയും കൊല്ലാന്‍ പോലീസുകാര്‍ക്ക് അവകാശമില്ലെന്നാണ് സിപിഐ പറഞ്ഞത്. അത് എങ്ങനെ പ്രതിപക്ഷ നിലപാടാകും.
മറ്റൊരു വിഷയം യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതൊരു കരിനിയമമാണെന്നാണ് ഇടതുപക്ഷത്തിന്റെ പൊതു നിലപാട്. യുഎപിഎ ചുമത്തി പൊതുപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇടതുമുന്നണി സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കുന്ന നടപടി ഇടതുപക്ഷ കൈകളെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് സിപിഐ നിലപാടുതന്നെ. ഇതെങ്ങനെ പ്രതിപക്ഷനിലപാടാകും, കാനം ചോദിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളെ തടഞ്ഞു നിര്‍ത്തുകയാണ് സിപിഐ എന്നും ചെയ്തിട്ടുള്ളതെന്നും കാനം പറഞ്ഞു. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ സിപിഐയ്ക്കും സിപിഎമ്മിനും വ്യത്യസ്ത നിലപാടില്ല. കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എല്‍ഡിഎഫിന്റെ ഉറച്ച നിലപാട്. തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹാരം കാണേണ്ടത് മുഖ്യമന്ത്രിയാണ്.
കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇ.പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും ചോദിച്ചപ്പോള്‍ അവരൊക്കെ വലിയ സഖാക്കളെന്നായിരുന്നു കാനത്തിന്റെ മറുപടി. ജയരാജന് മേലാവി എന്ന പദപ്രയോഗമാണ് നടത്തിയത്. മലയാളഭാഷയ്ക്ക് പുതിയ സംഭാവനയാണത്. എം.എം. മണി മുന്നണിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് മറുപടി പറയാന്‍ താനാളല്ലെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: