തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേദലിനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പൊതുവെ അന്തര്‍മുഖനായിരുന്ന കേദല്‍ ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് തെളിവെടുപ്പിന് പോലീസിനൊപ്പം സ്വന്തം വീട്ടിലെത്തിയത്.
കന്റോണ്‍മെന്റ് എസി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ഒരുമാസം മുന്‍പ് മാതാപിതാക്കളെയും സഹോദരിയെയും വിഷംകൊടുത്ത് കൊല്ലാന്‍ കേദല്‍ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ നിരന്തരം മൊഴിമാറ്റി പോലീസിനെ വട്ടംചുറ്റിക്കുന്ന കേദല്‍ തെളിവെടുപ്പിലും അത് ആവര്‍ത്തിച്ചു. പ്രതിയുമായി രണ്ടുമണിക്കൂറിലധികം പോലീസിന് തെളിവെടുപ്പിനായി ചെലവഴിക്കേണ്ടിവന്നു. കാണാന്‍ കൂടിനിന്ന അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും ചെറുപുഞ്ചിരിയോടെ നോക്കിയാണ് കൊലനടന്ന വീട്ടിലേക്ക് പ്രതി കടന്നുവന്നത്.
നാലു കൊലകളും നടത്തിയതെങ്ങനെയെന്ന് പോലീസിന് വിവരിച്ചുകൊടുക്കുമ്പോഴും കേദലിന് അല്‍പ്പംപോലും കുറ്റബോധമില്ലായിരുന്നു. ആദ്യം മൃതദേഹം കുഴിച്ചിടാനാണ് ശ്രമിച്ചതെന്നും അയല്‍ക്കാര്‍ അറിയുമെന്നായപ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ രണ്ടുദിവസത്തോളം സൂക്ഷിച്ച മുറിയും കുഴിച്ചിടാനുദ്ദേശിച്ച സ്ഥലവും കേദല്‍ പോലീസിന് കാണിച്ചുകൊടുത്തു. ആദ്യ മൂന്നു കൊലകളും നടത്തിയത് രണ്ടാം നിലയിലെ മുറിയില്‍ വച്ചായിരുന്നു. ഇവിടേക്ക് വീട്ടുജോലിക്കാരിക്കു പോലും പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടെയിട്ടാണ് മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചത്.
കൊലയ്ക്കു ശേഷം ബൈക്കില്‍ പുറത്തുപോയി പെട്രോളും സോപ്പും മറ്റും വാങ്ങി മടങ്ങിവന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ആത്മഹത്യ ചെയ്യാനാണ് ചെന്നൈയിലേക്ക് പോയതെന്നും കേദല്‍ പറഞ്ഞു. വെട്ടിക്കൊല്ലാന്‍ പരിശീലിച്ച ഡമ്മിയും കേദല്‍ കാണിച്ചുകൊടുത്തു.
അയല്‍ക്കാരും ബന്ധുക്കളും വീട്ടുജോലിക്കാരിയും അറിയാതെ അതീവരഹസ്യമായി നാലു കൊലകളും പ്രതിക്ക് ചെയ്യാന്‍ കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്ന് പോലീസ് പറയുന്നു. സാത്താന് സേവയിലൂടെ ആത്മാവിനെ വേര്‍പെടുത്താനാണ് കൊലകള്‍ നടത്തിയതെന്ന് ആദ്യം മൊഴി നല്കിയ കേദല്‍ അടുത്തദിവസം വീട്ടുകാരുടെ അവഗണനയ്ക്കെതിരായ പ്രതികാരമാണ് കൊലകളെന്ന് മാറ്റിപ്പറയുകയായിരുന്നു.
എന്നാല്‍ മദ്യപിച്ചശേഷം അച്ഛന് ഫോണിലൂടെ സ്ത്രീകളോട് അശ്ലീലം പറയുകയും അമ്മ അത് വിലക്കാതിരിക്കുകയും ചെയ്തതിലെ പ്രതിഷേധമാണ് കൊലയ്ക്ക് കാരണമെന്ന് ഇന്നലെ മൊഴിമാറ്റി. ആരുമില്ലാതെ സഹോദരിയും ബന്ധു ലളിതയും ഒറ്റയ്ക്കായിപ്പോകുമെന്നതിനാലാണ് അവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് കേദല്‍ പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇന്നലെ ആദ്യമായി പോലീസിനു മുന്നില്‍ വികാരാധീനനായി കരഞ്ഞു.
പ്രതി നിരന്തരം മൊഴിമാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. കൊടും കുറ്റവാളിയുടെ മനസ്സാണ് കേദലിനുള്ളതെന്ന് മനോരോഗവിദഗ്ധന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കേദല്‍ ഇതുവരെ നല്കിയ മൊഴികളൊന്നും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല, തള്ളിക്കളഞ്ഞിട്ടുമില്ല.
സാത്താന് സേവയ്ക്ക് ഇയാള്‍ ആശ്രയിച്ചിരുന്ന വെബ് സൈറ്റുകളടക്കമുള്ളവ പരിശോധിച്ച പോലീസ് കേദല്‍ സാത്താന് സേവ നടത്താറുണ്ടെന്നും സ്ഥിരീകരിച്ചു. സാത്താന് സേവ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രത്തിന്റെ ഭാഗമെന്നാണ് പോലീസ് കരുതുന്നത്. ഓണ്‍ലൈനിലൂടെയാണ് കൊല ചെയ്യാനുള്ള മഴു വാങ്ങിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി കേദലിനെ പത്തുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: