തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പരസ്യമായി വെല്ലുവിളിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎമ്മിന്റെ നിലപാടുകള്‍ തെറ്റാണെന്നും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ഇടതുപക്ഷ നയത്തിന് വിരുദ്ധമെന്നും വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ വാക്കുകള്‍.
സിപിഐ എക്സിക്യൂട്ടീവിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെയും ജയരാജനെയും എം.എം. മണിയെയും കണക്കിനു പരിഹസിച്ച കാനം സിപിഐ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുകയാണെന്ന പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ടിന് നേരിട്ടു മറുപടി തരാന്‍ തയാറെന്നും തീയതി നിശ്ചയിച്ചാല്‍ മതിയെന്നുമാണ് കാനം പറഞ്ഞത്.
കാരാട്ടിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്ന നിലയിലാണ് കാനം വാര്‍ത്താസമ്മേളനം തുടങ്ങിയത്. സിപിഐ നിലപാടുകള്‍ പ്രതിപക്ഷത്തിന്റേതല്ല, ഇടതുപക്ഷത്തിന്റേതാണെന്ന് കാനം വ്യക്തമാക്കി. നിലമ്പൂര്‍ ഏറ്റുമുട്ടല്‍, യുഎപിഎ, വിവരാവകാശം, വര്‍ഗീസ് വധം എന്നിവയില്‍ സിപിഐ നിലപാടുകള്‍ ഇടതുപക്ഷത്തിനു ശക്തിപകരുന്നതായിരുന്നു.
മഹിജയുടെ സമരത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെയും പോലീസ് നയത്തെയും കാനം രൂക്ഷമായി വിമര്‍ശിച്ചു. സമരം കൊണ്ട് എന്തുനേടിയെന്ന പിണറായിയുടെ ചോദ്യത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തൊഴിലാളി സമരങ്ങളെ നേരിട്ടപ്പോള്‍ മുതലാളിമാര്‍ ചോദിച്ച ചോദ്യമാണിത്. രാജ്യവും ശക്തിയും മഹത്വവുമുള്ള മുഖ്യമന്ത്രി അത് ഏറ്റെടുത്തോട്ടെ. ഇ.പി. ജയരാജനും എം.എം. മണിയുമെല്ലാം മുന്നണിക്ക് മഹത്തായ സംഭാവനകള്‍ നല്കിയവരാണെന്നും അവര്‍ക്ക് മറുപടി നല്കാന് താനാളല്ലെന്നും പരിഹാസസ്വരത്തില്‍ കാനം പറഞ്ഞു.
പോലീസ് ഉപദേഷ്ടാവായുള്ള രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തിലുള്ള അതൃപ്തിയും കാനം പങ്കുവച്ചു. ശ്രീവാസ്തവയുടെ പേരുകേട്ടപ്പോള്‍ കരുണാകരനെയും പാലക്കാട്ടെ സിറാജുനീസയെയുമാണ് ഓര്‍മ്മവന്നതെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: