കാസര്‍കോട്: കാസര്‍കോട് നിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. പടന്ന സ്വദേശി മുര്‍ഷിദ് അഹമ്മദാണ്അഫ്ഗാനിസ്ഥാനില് യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനില്‍ വച്ച് നേരത്തെ വധിക്കപ്പെട്ട ഹഫീസുദ്ദീന്റെ ബന്ധുവും പൊതുപ്രവര്‍ത്തകനുമായ ബി സി എ റഹ്മാന്റെ ഫോണിലാണ് ടെലഗ്രാം ആപ്പ് വഴി മുഹമ്മദ് മുര്‍ഷിദ് മരിച്ചെന്ന സന്ദേശം എത്തിയത്.
ഐഎസില്‍ ചേരാനായി കാസര്‍കോട് ജില്ലയില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയ 17 പേരില്‍ ഒരാളാണ് മുഹമ്മദ് മുര്‍ഷിദ്. ഇയാള്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി മുന്‍പ് കാണാതായ തൃക്കരിപ്പൂര്‍ പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് സന്ദേശം അയച്ചിരിക്കുന്നത്. ഒരുമാസം മുന്‍പ് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു.
തങ്ങള്‍ക്ക് ഇവിടെ സന്തോഷകരമായ ജീവിതമാണ് ഉള്ളതെന്നും അള്ളാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ചാണ് മുര്‍ഷിദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം അമേരിക്കന്‍ സൈന്യം ഇന്നലെ നാംഗര്‍ഹാറിലെ ഐഎസ് ക്യാമ്പില്‍ നടത്തിയ ബോംബാക്രമണത്തിലാണ് മുര്‍ഷിദ് കൊല്ലപ്പെട്ടതെന്ന് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കരുതുന്നു. സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് എന്‍ഐഎ പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: