ബെയ്ജിംഗ്: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഉടന്‍ യുദ്ധത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി ചൈന. യുദ്ധമുണ്ടായാൽ ആരും ജയിക്കാത്ത യുദ്ധമായിരിക്കുമിതെന്നും ചൈന വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു. ചൈനയില്‍ നിന്നും കൊറിയയിലേക്കുള്ള വിമാന സര്‍വീസ് ഇന്ന് മുതല്‍ നിര്‍ത്തലാക്കിയേക്കും.
കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങളില്‍ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതിൽനിന്നും ഭീഷണിമുഴക്കുന്നതിൽനിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനിൽക്കണം. യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാൽ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള നാശത്തിലാവും കലാശിക്കുകയെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു.
അതിനിടെ കൊറിയ ഇന്ന് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലൊരു പ്രകോപനമുണ്ടായാല്‍ ഒരു യുദ്ധത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. സിറിയയില്‍ ഐഎസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണള്‍ഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയും ഭീഷണിപ്പെടുത്തുന്നു.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാൾ വിൻസനും മിസൈൽ നശീകരണികളും ഉൾപ്പെട്ട കപ്പൽവ്യൂഹം കൊറിയൻ മേഖലയിലേക്ക് യുഎസ് അയച്ചുകഴിഞ്ഞു. ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ ചൈന സഹകരിക്കണമെന്ന് നേരത്തേ ഷി ചിൻപിംഗുമായി നടത്തിയ ചർച്ചയിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്നപക്ഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: