ലഖ്നൗ: മഹാന്മാരുടെ ജന്മദിനങ്ങള്ക്കും ചരമദിനങ്ങള്ക്കും അവധി നല്‍കുന്നതിന് പകരം അവരെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. മഹാരഥന്മാരെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമായി ഈ ദിവസങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും.
അവധി ഒഴിവാക്കിയാലും മുഴുവന്‍ സമയ പ്രവൃത്തി ദിനമായിരിക്കില്ല. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ലക്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. അബേദ്കര് ജന്മദിനമായ വെള്ളിയാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരുന്നു. എന്നാല്‍ വരും വര്‍ഷം മുതല്‍ അന്നും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മഹാന്മാരെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കിയാൽ നല്ല പൗരന്മാരായി വളരാൻ അവരെ അത് സഹായിക്കും. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികൾക്കും ഇപ്പോഴും അറിയില്ലെന്നും യോഗി ചൂണ്ടിക്കാട്ടി.
മിക്കപ്പോഴും സ്കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ താത്പര്യത്തിന് വിരുദ്ധമായാണെന്നും ഇവരുടെ ഭാവിയെ പരിഗണിക്കാതെയാണെന്നും ആദിത്യനാഥ് പറഞ്ഞു. ഒരു വര്‍ഷം 220 പ്രവൃത്തി ദിവസങ്ങള്‍ എങ്കിലും ഉണ്ടാകണമെന്നാണ് നിയമം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ 38 പൊതു അവധികളാണുള്ളത്. ഇതില്‍ 19 അവധി ദിനങ്ങളും മഹാരഥന്മാരുടെ ജന്മദിനമോ ചരമദിനമോ ആയി അവധി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: