വാഷിങ്ടണ്‍:അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ തൊണ്ണൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് അധികൃതര്‍ സ്ഥിരീകരിച്ചു. അഫ്ഗാനിലെ നന്ഗര്ഹര് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാവിലെ 7.32നാണ് ഏറ്റവും വലിയ ബോംബ് അമേരിക്ക പ്രയോഗിച്ചത്. മുപ്പതോളം പേര് മരിച്ചെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്. GBU 43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് വിമാനത്തില്‍ നിന്ന് പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തുള്ള ഗുഹാ കേന്ദ്രത്തിന് മുകളില്‍ പ്രയോഗിച്ചത്.
പത്തു മീറ്ററിലേറെ നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്ഫോടനം നടത്തുന്നതാണ്. ഇതു ഭൂകമ്പസമാനമായ ആഘാതം സൃഷ്ടിക്കും. വിദൂരനിയന്ത്രിതമായ ഈ ബോംബ് വീഴുന്ന സ്ഥലത്തുനിന്നു ചുറ്റുപാടും വൃത്താകൃതിയില്‍ ഒന്നര കിലോമീറ്ററോളം നാശം വിതയ്ക്കും.
ഗള്‍ഫ് യുദ്ധവേളയില്‍ 2003ലാണ് ഈ ബോംബ് അഫ്ഗാന് മേഖലയില്‍ എത്തിച്ചത്. എന്നാല്‍, യുദ്ധത്തില്‍ ഇത് ഉപയോഗിച്ചില്ല. എന്നാല്‍, എവിടെയാണ് ഈ ബോംബ് സൂക്ഷിച്ചിരുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല.
ബോംബാക്രമണം വിജയകരമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു ഏറ്റവും വലിയ ബോംബിന്റെ പ്രയോഗത്തില്‍ സൈന്യത്തെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: