കണ്ണൂര്‍ : ദേവികുളം പോലീസ് സ്റ്റേഷന് സമീപത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തുന്ന വിവരം പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ സബ് കളക്ടര്‍ വീഴ്ച വരുത്തി. പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കില്‍ വിവാദം ഒഴിവാകുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
മൂന്നാറിൽ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ സിപിഎം സഹായിക്കുകയായിരുന്നു. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കുന്നതിനെ തടസപ്പെടുത്തി എന്ന പ്രചരണമാണുണ്ടായതെന്നും കോടിയേരി കണ്ണൂരില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുമ്പത്തെ സർക്കാർ ഉദ്യോഗസ്ഥൻ അവിടെ ഒരു ഷെഡ്ഡ് കെട്ടിയിരുന്നു. ആ നിർമാണ പ്രവർത്തനം അനധികൃതമാണ്. അത് അനുവദിക്കാൻ പാടില്ലെന്നും കോടിയേരി പറഞ്ഞു.
മൂന്നാറില്‍ അംഗീകൃതമായി കെട്ടിടം നിർമിക്കാനുള്ള അപേക്ഷകൾക്ക് അനുമതി നൽകാം. ഇത്തരത്തിൽ നിരവധി അപേക്ഷകൾ സബ് കളക്ടറുടെ മുന്നിൽ കെട്ടികിടക്കുന്നുണ്ട്. അത് ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകി അപേക്ഷകളിൽ തീർപ്പാക്കണം. മൂന്നാറിന്റെ സംരക്ഷണത്തിന് വേണ്ടി പുതിയൊരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിന് എതിരായി ചില ഐഎഎസ്, ഐ പി എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. സ്വന്തം രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപിടിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ തുറന്നു പറയാമെന്നും തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നും കോടിയേരി കൂട്ടിചേര്‍ത്തു. യുഎപിഎ കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഉണ്ട്. നിയമത്തെ സിപിഎം എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും പി ജയരാജന് അടക്കമുള്ള നേതാക്കള്‍ യുഎപിഎയ്ക്ക് ഇരയായിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി അഭിപ്രായപെട്ടു.
നിലമ്പൂരിലെ ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും കോടിയേരി വ്യക്തമാക്കി. ജിഷ്ണു കേസില്‍ സര്‍ക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നു വാര്‍ത്തസമ്മേളനത്തില്‍ കോടിയേരി പ്രതികരിച്ചു. ഡി ജി പി ഓഫീസ് സുരക്ഷ മേഖലയാക്കിയത് ആന്റണി സര്‍ക്കാരാണ് മാത്രമല്ല ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ല. പക്ഷെ മഹിജ ആക്ഷേപം ഉന്നയിച്ചപ്പോള്‍ അത് പരിശോധിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: