മാരാരിക്കുളം: തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ദാരുശില്പങ്ങള് കാണാതായ സംഭവത്തില്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ ഭാരവാഹികള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്കി. കോടികള്‍ വിലമതിക്കുന്ന 600 വര്‍ഷത്തിലേറെ പഴക്കമുള്ള ശില്പ്പങ്ങള് കാണാതായ വിവരം ആഴ്ചകള്് മുന്‍പാണ് പുറംലോകം അറിയുന്നത്.
കുറച്ചു നാളുകള്‍ക്കു മുന്‍പ് ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി നാലമ്പലവും പൊളിച്ചുമാറ്റിയിരുന്നു. ഇവിടുത്തെ ബലിക്കല്പുരയില് ഉണ്ടായിരുന്ന അമൂല്യങ്ങളായ ദാരുശില്‍പ്പങ്ങളാണ് കാണാതായത്. അറ്റകുറ്റപ്പണികളുടെ മറവില്‍ ദാരുശില്‍പ്പങ്ങള്‍ കടത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഭരണസമിതി അംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് കേരള ലളിത കലാ അക്കാദമി ചെയര്മാന് ക്ഷേത്രത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പുതിയ ചുറ്റമ്പലത്തിന്റെ നിര്‍മാണ ശേഷം പുനസ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന അമൂല്യമായ ശില്പ്പങ്ങള് ദേവസ്വം അംഗങ്ങളുടെ അറിവോടെ ലോറിയില്‍ കയറ്റി കടത്തിയെന്നാണ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. നിയമപരമോ താന്ത്രിക വിധി പ്രകാരമോ ഉള്ള നടപടികള്‍ പാലിക്കാതെയും പുരാവസ്തു വകുപ്പിന്റെ മൂല്യനിര്‍ണയം നടത്താതെയും തലമുറകളായി കാത്തു സൂക്ഷിച്ചിരുന്ന ശില്പ്പങ്ങള് വില്ക്കുകയായിരുന്നത്രേ.
ഇതിന് നാമമാത്രമായ തുക ക്ഷേത്രം കണക്കില്‍ വരവ് വെച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ക്ഷേത്രമുതല്‍ തിരിച്ചെത്തിക്കണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: