ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരത തുറന്നുകാട്ടി ജീവിക്കുന്ന ബലിദാനികള്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍. സിപിഎം അക്രമത്തിനെതിരെ അംബേദ്കര്‍ യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കണ്ണൂരിലെ ഇരുപതോളം ഇരകള്‍ ജെഎന്‍യുവിലെത്തിയത്.
ദല്‍ഹിയിലും ജെഎന്‍യുവിലും മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായി അഭിനയിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം അവര്‍ വിശദീകരിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം തൂക്കിലേറ്റിയ രാജ്യദ്രോഹികളുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിച്ചവര്‍ തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് എതിര്‍ശബ്ദം ഇല്ലാതാക്കുന്നതിന്റെ നേരനുഭവങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു ജെഎന്‍യു.
ആര്‍എസ്എസ്സിന് അസഹിഷ്ണുതയാണെന്ന് പറയുന്ന കനയ്യകുമാറിന് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫിന്റെ പതാക ഉയര്‍ത്താന്‍ ധൈര്യമുണ്ടാകുമോയെന്ന് പ്രജ്ഞാപ്രവാഹ് സംയോജകന്‍ ജെ.നന്ദകുമാര്‍ ചോദിച്ചു. പതാകയുയര്‍ത്താന്‍ പോയ എഐഎസ്എഫിന്റെ സംസ്ഥാന നേതാവിന്റെ മുണ്ടുപറിച്ചാണ് എസ്എഫ്ഐക്കാര്‍ തല്ലിയോടിച്ചത്.
കേരളത്തിലേത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമല്ല. സിപിഎമ്മിന്റെ ഏകപക്ഷീയ അക്രമങ്ങളാണ് അരങ്ങേറുന്നത്. സിപിഐയുടെ നിരവധി പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ.ബുദ്ധസിംഗ്, കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: