ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയുടെ പ്രശ്നത്തില്‍ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോള്‍ പുതിയൊരു ചാരക്കഥയുമായി പാക്കിസ്ഥാന് രംഗത്ത്. പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മൂന്ന് ഏജന്റുമാരെ അറസ്റ്റ് ചെയ്തെന്നാണ് പാക്കിസ്ഥാന് പറയുന്നത്.
ഖലീല്‍, ഇംതിയാസ്, റഷീദ് എന്നീ ഭീകരരെ അറസ്റ്റ് ചെയ്തെന്നും അവരെ ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്(റോ) പണം നല്കി നിയോഗിച്ചിരിക്കുന്ന ചാരന്മാരാണെന്നും പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി പാക്കിസ്ഥാനിലെ എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. റാവല്‍കോട്ടിലെ സൈനിക ആശുപത്രിയും ചൈന പാക്കിസ്ഥാന് എക്കണോമിക് കോറിഡോറും ഉള്‍പ്പെടുന്ന മേഖലയിലെ വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവരെ റോ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാന് എക്കണോമിക് കോറിഡോര്‍ പദ്ധതിയിലെ ചൈനീസ് എഞ്ചിനീയര്‍മാരെ നിരീക്ഷിക്കാനും ഇവരെ ഏല്‍പ്പിച്ചിരുന്നത്രേ. ഭീകരവിരുദ്ധ ചട്ടത്തിലെ വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ പലപ്പോഴും ഇന്ത്യയിലേക്കു കടന്ന് റോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയില്‍ മൂവര്‍ക്കും നിര്‍ദേശങ്ങളും പണവും നല്‍കിയിരുന്നത് റോയുടെ മൂന്ന് ഓഫിസര്മാരാണെന്നാണ് പാക് പോലീസ് പറയുന്നത്.
മേജര്‍ രണ്‍ജീത്ത്, മേജര്‍ സുല്‍ത്താന്‍ എന്നീ ഓഫിസര്‍മാരുടെ പേരുകളാണ് പാക് പോലീസ് പറയുന്നത്. മൂന്നാമത്തെ ഓഫീസറുടെ പേര് അവര്‍ക്ക് അറിയില്ല. കഴിഞ്ഞവര്‍ഷം അബ്ബാസ്പൂരില് നടത്തിയ ബോംബു സ്ഫോടനത്തിലും ഈ മൂന്നുപേര്‍ക്കും പങ്കുണ്ടെന്നും ഇപ്പോള്‍ പാക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ലോകത്താകെ പ്രതിഷേധം ശക്തമായപ്പോഴാണ് പാക്കിസ്ഥാന്റെ പുതിയ ചാരക്കഥ. ജാദവിനെ വധിച്ചാല്‍ അത് കരുതിക്കൂട്ടിയുള്ള കൊലപാതകമായി കാണും എന്നു പ്രഖ്യാപിച്ച ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനുമായുള്ള എല്ലാ നയന്ത്ര ബന്ധങ്ങളും മരവിപ്പിക്കുകയാണെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: