ന്യൂദല്‍ഹി: ചാരനെന്നാരോപിച്ച് കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നു. പാക്കിസ്ഥാനുമായുള്ള മുഴുവന്‍ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ റദ്ദാക്കി. അടുത്തയാഴ്ച നടക്കാനിരുന്ന സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയും റദ്ദാക്കിയതായി ഇന്ത്യ വ്യക്തമാക്കി.
വധശിക്ഷ ഒഴിവാക്കുന്നതിന് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ജാദവ് റോയുടെ ഏജന്റെന്നാരോപിച്ചാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
നാളെയാണ് പാക്ക് സമുദ്ര സുരക്ഷാ എജന്‍സിയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തമ്മില്‍ സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കേണ്ടിയിരുന്നത്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
പ്രതിനിധികളുടെ സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ജാദവിനെ കാണണമെന്ന ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാന് നേരത്തെ തള്ളിയിരുന്നു. ജാദവ് എവിടെയെന്നതോ ഇപ്പോഴത്തെ സാഹചര്യമോ പാക്കിസ്ഥാന് അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2005ലെ കരാര്‍ പ്രകാരം സമുദ്രത്തിലെ എക്സ്ക്ലുസീവ് ഇക്കണോമിക് സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറാറുണ്ട്. അതിര്‍ത്തി ലംഘനം, മലിനീകരണം തുടങ്ങിയ വിഷയങ്ങളിലും സഹകരണം ഉണ്ടാകാറുണ്ട്. ജാദവിന് നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പരസ്പര സഹകരണം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഉറി ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ ഇന്ത്യ നയതന്ത്ര നീക്കം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: