തൃശൂര്‍: അടാട്ട് ഫാര്‍മേഴ്സ് ബാങ്കിലും തൃശൂര്‍ ജില്ലയിലെ മറ്റ് സഹകരണ സ്ഥാപനങ്ങളിലും വന്‍തട്ടിപ്പ് നടന്നതായി സിപിഎം ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണന്.
സംഘത്തിലെ രേഖകള്‍ പലതും നശിപ്പിക്കപ്പെടുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തു. സോഫ്റ്റ് വെയറില്‍ തകരാറുണ്ടെന്ന് വരുത്തിത്തീര്‍ത്ത് പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിച്ചു. പഴയ രേഖകള്‍ പരിശോധനക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രധാന രേഖകള്‍ ലഭ്യമല്ല എന്ന് രേഖാമൂലം ബാങ്ക് അറിയിച്ചതിനെത്തുടര്‍ന്നാണ് 32-ാം വകുപ്പ് പ്രകാരം ഭരണസമിതിയെ സസ്പെന്റ് ചെയ്ത് അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാധാകൃഷ്ണന് പറഞ്ഞു.
ബാങ്ക് പ്രസിഡണ്ട് എം.വി.രാജേന്ദ്രന് ചെയര്‍മാനായുള്ള ഒരു സ്വകാര്യ സഥാപനത്തിന് 15 കോടി രൂപ വായ്പ നല്കിയതും മത്സ്യകൃഷിക്കാരുടെ പേരില്‍ പ്രസിഡണ്ട് കൈവശപ്പെടുത്തിയ 40 ലക്ഷത്തില്‍പ്പരം രൂപ തിരിച്ചുപിടക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരുന്നതുമുള്പ്പെടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. അടയ്ക്ക സംഭരണത്തിലും വഴിവിട്ട വായ്പകളിലൂടെ വന്‍നഷ്ടം ഉണ്ടായി.
വഴിവിട്ട നടപടികളുടെ പ്രയോജനം അനില്‍അക്കര എംഎല്‍എക്കും ലഭിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് നോമിനേഷന് സമര്‍പ്പിക്കുന്നതിന്റെ തൊട്ട് മുമ്പ് ബാധ്യത ഇല്ലെന്ന് വരുത്താന്‍ അനില്‍ അക്കരക്ക് 24ലക്ഷം രൂപ ഇളവ് നല്കി വായ്പ തീര്‍ത്തത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ് സഹകരണസ്ഥാപനങ്ങളില്‍ ഉണ്ടായി. പുലാക്കോട്, കാട്ടൂര്‍, വടക്കേക്കാട് തുടങ്ങിയ നിരവധി സംഘങ്ങള്‍ ക്രമക്കേടുകളുടെയും തിരിമറിയുടെയും ഭാഗമായി തകര്‍ച്ചയെ നേരിടുന്നു. ഇത്തരം സംഘങ്ങളിലെല്ലാം വകുപ്പ്തല അന്വേഷണങ്ങള്‍ അക്കാലത്ത് രാഷ്ട്രീയ ഇടപെടല്‍മൂലം മരവിപ്പിക്കുകയായിരുന്നു.
ജില്ല ബാങ്കില്‍ വഴിവിട്ട വായ്പകള്‍ വഴി കിട്ടാക്കടം വര്‍ഷം തോറും ഇരട്ടിക്കുകയാണ്. 2011-12ല്‍ എല്‍ഡിഎഫ് ഭരണക്കാലത്ത് ഇന്ത്യയിലെ ഒന്നാംകിട ബാങ്കായിരുന്ന തൃശൂര്‍ ജില്ലാ ബാങ്കില്‍ അന്നത്തെ കിട്ടാക്കടം 49 കോടി ആയിരുന്നത് ഇപ്പോള്‍ 347 കോടി രൂപയാണ്. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ യു.പി.ജോസഫ്, എ.എസ്.കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: