മുഹമ്മ: കവര്‍ച്ചാശ്രമത്തിനിടെ വൃദ്ധയ്ക്ക് തലയ്ക്കടിയേറ്റ് കണ്ണ് നഷ്ടപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ അമ്പനാകുളങ്ങര വെള്ളാഞ്ഞിലി വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പാര്‍വ്വതിയമ്മ(തങ്കമ്മ-72)യുടെ വലത് കണ്ണാണ് നഷ്ടപ്പെട്ടത്. ഗുരുതര പരിക്കേറ്റ പാര്‍വ്വതിയമ്മ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തനിച്ച് താമസിച്ചിരുന്ന പാര്‍വ്വതിയമ്മയുടെ വീട്ടില്‍ വിഷു തലേന്ന് രാത്രി 10ന് ശേഷമാണ് കവര്‍ച്ചാശ്രമവും ആക്രമണവും ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 8.30ന് ബന്ധു കൈനീട്ടം നല്കാന് എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന പാര്‍വ്വതിയമ്മയെ കണ്ടത്. ഉടനെ മണ്ണഞ്ചേരി പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. മുഖത്തും തലയ്ക്കുമേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് നഷ്ടപ്പെട്ട പാര്‍വ്വതിയമ്മ ബോധരഹിതയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ബോധം തെളിഞ്ഞത്.
രാത്രി ശക്തിയായി ആരോ കതകില്‍ തട്ടിയെങ്കിലും തുറന്നില്ലെന്നും പിന്നീട് കതക് തള്ളി തുറന്ന് അകത്ത് കയറിയവര്‍ ലൈറ്റിട്ട് സ്വര്‍ണ്ണവും പണവും ചോദിച്ചെന്നും പാര്‍വ്വതിയമ്മ പോലീസില്‍ മൊഴിനല്‍കി. മുറിക്കുള്ളില്‍ നാലുപേരെയാണ് കണ്ടതെന്നും പണമെടുക്കാന്‍ സംഘത്തിലെ ഒരാള്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ തന്റെ തലയ്ക്കടിച്ചെന്നും പാര്‍വ്വതിയമ്മ പറഞ്ഞു.
ചേര്‍ത്തല ഡിവൈഎസ്പി, മാരാരിക്കുളം സിഐ, മണ്ണഞ്ചേരി എസ്ഐ എന്നിവരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട യുവാക്കളാണെന്ന് പോലീസ് കരുതുന്നു. ഇവര്‍ പ്രദേശ വാസികളാണെന്ന നിഗമനത്തിലാണ് അന്വേഷണം. നിരവധിപേരെ പോലീസ് ചോദ്യം ചെയ്തു. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാക്കള്‍ തമ്പടിക്കുന്നത് പൊതു ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതും പതിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: