ആലപ്പുഴ: പ്രീണനമല്ല, വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നയമെന്ന് സൗത്ത് ഗോവ എംപി നരേന്ദ്ര കേശവ് സവായ്ക്കര്‍. ബിജെപി ആലപ്പുഴ ലോക്സഭാ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നവര്‍ക്ക് ഇക്കാര്യം ബോദ്ധ്യമാകും. ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ പേരില്‍ ആരോടും കേന്ദ്ര സര്‍ക്കാരിന് പ്രീണനമോ പക്ഷാഭേദമോ ഇല്ല. നാടിന്റെ സമഗ്ര വികസനം മാത്രമാണ് ലക്ഷ്യം.
ആലപ്പുഴയില്‍ ബൈപാസ് നിര്‍മ്മാണം ആരംഭിച്ചിട്ട് 35 വര്‍ഷമായി. മുടങ്ങിക്കിടന്ന പദ്ധതിക്ക് ഊര്‍ജ്ജം നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. ഇത്തരത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ മേഖലളിലെയും വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഗോവയിലും മണിപ്പൂരിലും നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആലപ്പുഴ എംപി കെ.സി. വേണുഗോപാലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ് സര്‍ക്കാരുണ്ടാക്കാന്‍ അങ്ങോട്ടേക്ക് പോയത്. എന്നാല്‍ ഭരണത്തിലേറിയത് ബിജെപിയാണ്. ഇരു പാര്‍ട്ടികളുടെയും നേതൃപാടവം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
1984ല്‍ കേവലം രണ്ടു എംപിമാരുണ്ടായിരുന്ന പാര്‍ട്ടി 2014ഓടെ 281 എംപിമാരുളള ഏറ്റവും വലിയ പ്രസ്ഥാനയായി വളര്‍ന്നു. ആശയ ദൃഢതയും പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണവുമാണ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു കാരണം. 13 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിക്ക് 1,300 എംഎല്‍എമാരാണുള്ളത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതിരുന്ന പല പദ്ധതികളും ചുരുങ്ങിയ കാലയളവിനുള്ളില്‍ മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിച്ചു. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് പിന്നാക്കവിഭാഗ ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്കാന് കഴിഞ്ഞത്. കൂടാതെ ഉജ്വല്‍ യോജന, സമഗ്ര വൈദ്യുതീകരണ പദ്ധതി, സമഗ്ര ഭവന നിര്‍മ്മാണ പദ്ധതി, വെളിയിട വിസര്‍ജ്ജന വിമുക്ത പദ്ധതി എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ഇവ ജനങ്ങളിലെത്തിക്കാനുള്ള ബാദ്ധ്യത ഓരോ ബിജെപി പ്രവര്ത്തകനുമുണ്ടെന്നും 2021ലെ തെരഞ്ഞെടുപ്പോടെ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന്, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: