മാവേലിക്കര: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളേജിന് നേര്‍ക്ക് എസ്എഫ്ഐ നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് കോളേജ് മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു. ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചതിലുള്ള പ്രതികാരം തീര്‍ക്കുകയാണ് ഇവര്‍ ചെയ്തത്. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ബിഡിജെഎസിന്റെ ഭാഗമാകുന്നതിലൂള്ള ഭയമാണ് ആക്രമണത്തിന് കാരണം.
അക്രമത്തിനെതിരെ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടാതെ കോളേജിന് പുറത്തുനിന്ന് ആക്രമണത്തിന് നേതൃത്വം നല്കിയ സിപിഎം പ്രാദേശിക നേതാവ് അജോയി കുമാര്‍, എസ്എഫ്ഐ സംസ്ഥാന നേതാക്കന്മാര് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കും.
ആക്രമണത്തില്‍ കോളേജിന് രണ്ടര കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സിവില്‍ കേസ് നടത്തി എസ്എഫ്ഐ നേതാക്കന്മാരില് നിന്നും ഈ തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കും. കോളേജിന്റെ സല്‍പ്പേരില്‍ ഉണ്ടായ ഇടിവിന് അഞ്ച് കോടി രൂപയുടെ കേസ് വെറെയും നല്‍കും.
പോലീസില്‍ നിന്നും നീതികിട്ടാത്ത സാഹചര്യമാണുള്ളത്. കോടതി സംരക്ഷണമുള്ള കോളേജിനേരെ നടന്ന ആക്രമണത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍പിള്ള കാഴ്ചകാരനായി നിന്നു. ആക്രമണത്തിന് കൂട്ടുനിന്ന ഡിവൈഎസ്പിയെ ഒന്നാം പ്രതിയാക്കി കേസ് നല്‍കും. ഡിവൈഎസ്പിയുടെയും അജോയി കുമാറിന്റെയും അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കും. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: