ധനാഢ്യനായ ഒരു ബിസിനസ്സുകാരന് ഒരിക്കല്‍ ഒരു സത്സംഗം നടത്തുകയായിരുന്നു. അമ്മയും മറ്റു ഭക്തന്മാരും ആതിഥേയന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു വലിയ സംഘം ആ വീട്ടിലെത്തിയിരുന്നു. അവരുടെ സ്വീകരണമുറിയില്‍ ആയിരുന്നു സത്സംഗം നടത്തിയിരുന്നത്. ഭക്തര്‍ ഭജനഗാനങ്ങള്‍ ഉച്ചത്തില്‍ ആലപിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അമ്മ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. എന്നിട്ട് പൂട്ടിയിട്ട ഒരു മുറിയുടെ മുന്നില്‍ ചെന്നുനിന്നു. ആ മുറി തുറക്കാന്‍ അമ്മയുടെ പ്രവൃത്തി നിശ്ശബ്ദമായി കല്പിക്കുന്നതുപ്പോലെ തോന്നി. ആ സ്ഥലമൊന്നും അമ്മയ്ക്ക് ഒട്ടും പരിചയമുള്ളതല്ല. അമ്മയുടെ കണ്ണുകളില്‍നിന്നും കണ്ണുനീര് ഒഴുകുന്നതു കണ്ടപ്പോള്‍ ഭക്തജനങ്ങള്‍ അമ്പരന്നുപോയി.
ആതിഥേയര്‍ മുറിയുടെ താക്കോല്‍ തപ്പിയെടുത്ത് മുറി തുറന്നു. അവിടെ ആതിഥേയന്റെ പ്രായമായ അമ്മ അവശനായി കൂനിക്കൂടി ഇരിക്കുന്നതാണ് കണ്ടത്. അവര്‍ സത്സംഗവേദിയില്‍ വന്നാല്‍ അസുഖകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ആതിഥേയര്‍ കരുതി. അമ്മ മുറിയിലേക്ക് കടന്നുവരുന്നത് കണ്ടപ്പോള്‍ ആനന്ദത്തിന്റെ ഒരു വേലിയേറ്റം തന്നെ അവരിലുണ്ടായി. ആവേശത്താലും, ആനന്ദത്താലും മതിമറന്ന ആ വൃദ്ധ ഒന്നും മിണ്ടാനാകാതെ ഇരുന്നു. കുറച്ചുകഴിഞ്ഞ് സമനില വീണ്ടെടുത്തപ്പോള്‍ അവര്‍ പറഞ്ഞു,”വിശ്വമാതാവായ അമ്മേ, ഒരു ഉറുമ്പിന്റെ കാലൊച്ചപോലും കേള്‍ക്കാന്‍ കഴിയുന്ന അമ്മേ, അവിടുന്നെന്റെ ഹൃദയാഭിലാഷം അറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവിടുത്തെ ദര്‍ശനമല്ലാതെ മറ്റെന്താണ് അടിയന് നേടാനുള്ളത്? അവിടുന്നു ഭക്തനുഗ്രഹദാനിയാണല്ലോ. ഞാന്‍ അനുഗ്രഹീതയായി.” കണ്ണുനീരോടെ ആ വൃദ്ധ അമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ അമ്മയുടെ ഇരിപ്പിടത്തിലേക്ക് മടങ്ങി. അത്ഭുതമെന്നു പറയട്ടെ ആ വൃദ്ധ സ്വന്തം അളുകള്‍ അവരോട് കാണിക്കുന്ന ഈ അവഗണനയെപ്പറ്റി അമ്മയോട് ഒരക്ഷരം ഉരിയാടിയില്ല. അതു യഥാര്‍ത്ഥ ഭക്തന്റെ ലക്ഷണമാണ്.
രമാശക്തിമിഷന്‍
അമ്മയുടെ അവതാരതത്ത്വം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും. അമ്മയുടെ നിസ്തുലമായ ജീവിതവും വചനങ്ങളും പ്രചരിപ്പിക്കുന്നതിനും 1965ല്‍ രമാശക്തി മിഷന് എന്ന ഒരു സംഘടന മംഗലാപുരം ആസ്ഥാനമാക്കി രൂപം നല്കി. ബാരിസ്റ്റര്‍ ടി.എന്‍.കെ.നായര്‍, ശ്രീ. ബസ്രൂര് വേണുഗോപാല റാവു, ശ്രീ. കുഡുപ്പി രാമചന്ദ്രഷേണായി എന്നിവരും മറ്റു ഭക്തന്മാരും ചേര്‍ന്നാണ് സംഘടന രൂപീകരിച്ചത്. രമാശക്തിമിഷനും അതിന്റെ കേന്ദ്ര മന്ദിരവും മംഗലാപുരം നഗരഹൃദയത്തില്‍ നിന്നും 6 കി.മീ മാറി ഒരു കുന്നിന് നിരയിലാണ് സ്ഥിതിചെയ്യുന്നത്. ആ പ്രദേശം മുഴുവന്‍ ശക്തിനഗര്‍ എന്നപേരിലാണ് അറിയപ്പെടുന്നത്.
അമ്മ ശക്തിനഗറിലെ മാതൃനിലയത്തില്‍ 1972ല്‍ താമസം തുടങ്ങി. ഏകദേശം 6 വര്‍ഷകാലമാണ് അവിടെ താമസിച്ചത്.
പുണ്യമുള്ള ഒരു കാക്ക
മാതൃനിലയത്തിലെ ആദ്യത്തെ നിലയിലാണ് അമ്മയുടെ താമസം. ആ കാലത്ത് അമ്മയുടെ മുറിയുടെ ജനാലക്കടുത്ത് പ്രഭാത ഭക്ഷണസമയമായാല്‍ ഒരു കാക്ക പറന്നെത്തും. അവിടെ തലചായ്ച്ചും ചെരിച്ചും തല ഉയര്‍ത്തി നോക്കിയും അമ്മ വരുന്നുണ്ടോ എന്നു നോക്കി അമ്മയില്‍ നിന്നും പ്രസാദം കിട്ടാന്‍ കാത്തിരിക്കുന്നതുപോലെ അത് ഇരിക്കും. അമ്മ ചെന്നിട്ട് ഭക്ഷണ സാധനങ്ങള്‍ കൈയില്‍ വെച്ച് നീട്ടിയാല്‍ അത് മെല്ലെ വന്ന് അമ്മയുടെ കൈയ്യില്‍നിന്നും കൊത്തിയെടുക്കും. പക്ഷെ അമ്മയുടെ കൈത്തലം വേദനിപ്പിക്കാതിരിക്കാന്‍ കൊക്കു ഒന്നു ചെരിച്ചുപിടിച്ചേ അതു കൊത്താറുള്ളു. ഈ നിസ്സാരജീവിയുടെ അസാധാരണമായ ശ്രദ്ധയും കരുതലും അത്ഭുതകരമായിരിക്കുന്നു. അതിന്റെ കൊക്കുകള്‍ കൊണ്ടോ, ചിറകുകള് കൊണ്ടോ അമ്മയ്ക്ക് ഉപദ്രവമുണ്ടാക്കുന്നതൊന്നും അതു ചെയ്യാറില്ല. ഒരു ദിവസം മാതൃനിലയത്തിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് താഴെ നല്ക്കുന്ന ഭക്തന്മാരോട് അമ്മ സംസാരിക്കുകയായിരുന്നു. ആ സമയത്ത് പ്രഭാതഭക്ഷണത്തിനുള്ള സൈറണ്‍ മുഴങ്ങി.
ഭക്തരോട് ഈ കാക്കയെ ശ്രദ്ധിച്ചുകൊള്ളുവാന്‍ അമ്മ പറഞ്ഞു. കുറച്ചു ഭക്ഷണ സാധനം കൈയ്യില്‍വെച്ച് അമ്മ കൈ നീട്ടി. കാക്ക വളരെ സൂക്ഷിച്ച് ചാടിച്ചാടി വന്ന് അമ്മയുടെ കൈയ്യില്‍ നിന്നും കൊത്തിയെടുത്തതിനുശേഷം അത് പറന്നുപോകുകയും ചെയ്തു.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ
വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: