കോഴിക്കോട്: യുവസംരംഭകര്ക്ക് നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കേരള വ്യവസായ വികസന കോര്പ്പറേഷന്- കെഎസ്ഐഡിസി, സ്ഥാപിച്ച ഇന്‍ക്യുബേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് സംസ്ഥാനത്തെ മൂന്നാമത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി 82 സംരംഭകരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ 4000 ചതുരശ്ര അടിയിലാണ് സെന്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിവേഗ ഇന്റര്‍നൈറ്റ് കണക്ഷന്, 24 മണിക്കൂര്‍ വൈദ്യുതി,ശീതികരണ സംവിധാനം, കോണ്‍ഫറന്‍സ് റൂമുകള്‍, നിരീക്ഷണ ക്യാമറകള്‍, നിയന്ത്രിത പ്രവേശന സംവിധാനം എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. പുതിയ ആശയങ്ങളുമായി കടന്നു വരുന്ന ആര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രാവര്ത്തികമാക്കുതിനുള്ള സാഹചര്യം ഇവിടെയുണ്ട്. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നിന്നും അഞ്ചു വര്‍ഷത്തെ പാട്ടത്തിനാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് സെന്ററിലേക്ക് പ്രവേശനം. കൊച്ചി ഇന്‍ഫോ പാര്‍ക്കിലും അങ്കമാലി ഇന്‍കെല്‍ ടവറിലുമാണ് മറ്റ് രണ്ട് ഇന്‍ക്യുബേറ്ററുകള്‍ ഉള്ളത്.
ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയതീന് നിര്‍വ്വഹിച്ചു. സംരംഭങ്ങള്‍ തടസ്സം കൂടാതെ ആരംഭിക്കാന്‍ കഴിയുന്ന നിയമങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏകജാലക സംവിധാനം ഇതിന്റെ ഭാഗമാണ്. ഏക ജാലക സംവിധാനം അധികാര വികേന്ദ്രീകരണത്തിനെതിരല്ല. ജനങ്ങളുടെ ആവശ്യം ഏറ്റവും പെട്ടെന്ന് നടപ്പാക്കിക്കൊടുക്കുകയാണ് അധികാര വികേന്ദ്രീകരണത്തിന്റെ കാതല്‍. ഇതുതന്നെയാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. മലബാറിന്റെ വ്യവസായ സാദ്ധ്യതകളുടെ പുതിയ അന്തരീക്ഷം തുറക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലബാറില്‍ കെഎസ്ഐഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കം കൂടിയാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതെന്ന് എംഡി ഡോ. ബീന പറഞ്ഞു. യുവജനങ്ങളെ തൊഴില്‍ അന്വേഷകരില്‍ നിന്നും തൊഴില്ദായകര് എന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി എല്ലാ പിന്തുണയും കെഎസ്ഐഡി സി നല്‍കുമെന്നും ഡോ. ബീന കൂട്ടിച്ചേര്‍ത്തു.
ഡോ.എം.കെ.മുനീര്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ എം.പി. സുരേഷ്, യുഎല്‍സിസിഎസ് ലിമിറ്റഡ് ചെയര്മാന് രമേശന് പാലേരി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് പ്രതിനിധി റോഷന് കൈനടി, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ കെ.ജി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: