തൊടുപുഴ: വിഷുദിവസം രാത്രിയില്‍ ഉണ്ടായ മോഷണത്തില്‍ രണ്ട് വീടുകളില്‍ നിന്നായി പതിമൂന്നരപ്പവന്റെ സ്വര്‍ണ്ണം കവര്‍ന്നു. പെരുമ്പിള്ളിച്ചിറയിലാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും രണ്ട് കുട്ടികളുടെയും അടക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. കുരീക്കാട്ടില്‍ യൂസഫിന്റെ വീട്ടില്‍ നിന്നാണ് 12 പവന് തൂക്കം വരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. യൂസഫിന്റെ ഭാര്യ ആബിതയുടെയും മകന് ഷാനവാസിന്റെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിന്നിലെ വാതില്‍ പൊളിച്ചാണ് കള്ളന്മാര് ഉള്ളില്കയറുന്നതെന്നാണ് വിവരം. ആറ് പവന്റെ മാലയും, നാല് പവന്റെ കൊലുസും, രണ്ട് പവന്റെ കൈചെയിനുമാണ് മോഷണം പോയിരിക്കുന്നത്. കോഴിക്കോട് താമസമാക്കിയ കുടുംബം അവധി ആഘോഷത്തിനായി നാട്ടില്‍ എത്തിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രണ്ടാമത്തെ കേസില്‍ സമീപത്തായി താമസിക്കുന്ന ഈന്തുങ്കല്‍ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. തോമസിന്റെ ചെറുമകള്‍ അന്ന(4) യുടെ കഴുത്തിലണിഞ്ഞിരുന്ന ഒന്നരപവന്റെ മാലയാണ് മോഷണം പോയത്. ചൂടായതിനാല്‍ ജനല്‍ തുറന്നിട്ടാണ് ഉറങ്ങിയത്. ജോസഫിന്റെ ഭാര്യ
സിസിലിയോടൊപ്പമായിരുന്നു കുട്ടി കിടന്നുറങ്ങിയത്. ആദ്യം മാല വീടിനുള്ളില്‍ നഷ്ടപ്പെട്ടതാകാം എന്നാണ് കരുതിയത്. എന്നാല്‍ സമീപത്തെ വീട്ടില്‍ മോഷണം നടന്നതറിഞ്ഞാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ജനലിലൂടെ മാലപൊട്ടിച്ചെടുത്തതാകാം എന്നാണ് വിവരം. മുമ്പും മേഖലയില്‍ പലയിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നപ്പോള്‍ ജനല്‍ തുറന്നിട്ട് ഉറങ്ങരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് തലവേദനയാകുകയാണ്.
തൊടുപുഴ പോലീസ് ഇരുവീടുകളിലുമെത്തി പരിശോധന നടത്തി. പ്രതികളുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ യൂസഫിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി.ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
തൊടുപുഴയിലെ വിവിധ മേഖലയില്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്നവരുടെ അടക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോകുന്നത് പെരുകിയിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം വ്യാപകമാണ്. അവധി ദിവസമാണ് മോഷ്ടാക്കള്‍ കൂടുതലായും മോഷണത്തിന് തിരഞ്ഞെടുക്കുന്നത് എന്നുള്ളതും
പോലീസിനെ കുഴക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: