തിരുവനന്തപുരം: മുന്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടെന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേകകോടതി ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ എ. ബദറുദ്ദീന്‍. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, ഐജി മനോജ് എബ്രഹാം എന്നിവര്‍ക്കെതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പരാതി ലഭിച്ച് ആറുമാസമായിട്ടും വിജിലന്‍സ് നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണ് . സ്വതന്ത്ര ഏജന്സിയായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. വിജിലന്‍സ് കമ്മീഷന് നിലവില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കുമെന്നും ജഡ്ജ് നിരീക്ഷിച്ചു. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരിക്കെ 2012-13ല്‍ പോലീസ് ആസ്ഥാനത്തും പോലീസ് സ്റ്റേഷനുകളിലും ഇ-ബീറ്റ് ഉപകരണം വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.
രണ്ടരക്കോടി രൂപ പൊതുഖജനാവിന് നഷ്ടപ്പെട്ടതിന് ഉത്തരവാദികളായ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, ഐജി മനോജ് എബ്രഹാം എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
2015 ല്‍ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാര്‍ ഇതുസംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയിരുന്നു. ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരുഫലവുമുണ്ടായില്ല.
തുടര്‍ന്ന് ഹര്ജിക്കാരന് പരാതിയുമായി 2016 സപ്തംബര്‍ 20 ന് വിജിലന്‍സിനെ സമീപിച്ചു. കേസ് വേണ്ടവിധം അന്വേഷിക്കാതെ വിജിലന്‍സും ഒത്തുകളിച്ചു. അവസാനം പരാതി അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: