കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ കരിങ്കല്‍ ഖനനം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം വീണ്ടും ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ക്വാറി ഉടമകളുടെ വാദം കൂടി കേട്ട ശേഷമാണ് ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനിയുടെ പുതിയ ഉത്തരവ്. കൃഷ്ണഗിരി, അമ്പലവയല്‍ വില്ലേജുകളിലെ നാലു ദുരന്തസാധ്യതാ മേഖലകളിലാണ് പാറ പൊട്ടിക്കല്‍ നിരോധിച്ചത്.
അമ്പലവയല്‍ മേഖലയിലെ ഫാന്റം റോക്ക്, ആറാട്ടുപാറ, ചീങ്ങേരിപ്പാറ, കൊളഗപ്പാറ എന്നിവയുടെ സമീപത്ത് പാറപൊട്ടിക്കല്‍ നേരത്തെ നിരോധിച്ചതാണ്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് അന്നത്തെ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ നിരോധന ഉത്തരവിറക്കിയത്. പ്രകൃതിദുരന്ത സാധ്യതകള്‍ കണക്കിലെടുത്താണ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടറുടെ ഉത്തരവ്. എന്നാല്‍ നിരോധനത്തിനുമുമ്പ് ക്വാറി ഉടമകളുടെ വാദംകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാഭരണകൂടം കഴിഞ്ഞമാസം ക്വാറി ഉടമകളുടെ വാദം കേട്ടു.
ഇതിനുശേഷമാണ് ജില്ലാ കളട്കര്‍ ബി.എസ്.തിരുമേനി ഈ പ്രദേശങ്ങളില്‍ പാറ പൊട്ടിക്കല്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്. കൃഷ്ണഗിരി വില്ലേജിലെ നാലു ദുരന്ത സാധ്യതാ മേഖലകളില്‍ പാറ പൊട്ടിക്കല്‍, ഖനനം, ക്രഷര്‍ പ്രവര്‍ത്തനം എന്നിവ നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. ഈ മേഖലയില്‍ നിരോധിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിമാരും ഉറപ്പുവരുത്തണം. നിയമലംഘകര്‍ക്കെതിരെ നടപടി എടുക്കാന്‍ ബത്തേരി തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: