പാലാ: പാലാ നഗരസഭയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്ത കൗണ്‍സിലര്‍ നിരാഹാരം നടത്തിയതെന്തിനെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി.
ആദ്യം പറഞ്ഞ കാര്യം വെറും വെള്ളപേപ്പറില്‍ എഴുതിവാങ്ങുന്നതിന് വേണ്ടിയായിരുന്നോ പി.കെ മധു നാലുദിവസം നിരാഹാരം കിടന്നതെന്ന് ചെയര്‍പേഴ്സണ്‍ ചോദിക്കുന്നു. മാര്‍ക്കറ്റ് കോംപ്ലക്സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് സ്പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാമെന്നും സൂപ്പര്‍ മാര്‍ക്കറ്റിന് മുന്വശത്തല്ലാത്ത എന്ന പരാമര്‍ശം കൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നും തുടക്കം മുതലേ താന്‍ പരസ്യമായി പറഞ്ഞിരുന്നതാണെന്നും ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. മധുവിന്റെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി സ്പെഷ്യല്‍ കൗണ്‍സില്‍ വിളിക്കും എന്നതല്ലാതെ ഒരു ഉറപ്പും ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ലീനാ സണ്ണി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കും. കൗണ്‍സിലിലെ നാലുപേര്‍ ഒഴികെ എല്ലാവരും കൂട്ടായി തീരുമാനിച്ചതാണ് ഇക്കാര്യമെന്നും ചെയര്‍പേഴ്സണ്‍ പറയുന്നു.
മാര്‍ക്കറ്റ് കോംപ്ലക്സ് ഒരു വ്യാപാരസമുച്ചയമായി മാറ്റാന്‍ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹം ഇല്ലാതാക്കാന്‍ ആദ്യം മുതല്‍ ശ്രമമുണ്ടായിരുന്നു. മുന്‍പ് മാര്‍ക്കറ്റിംഗ് കമ്പനി നടത്തിയവര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കുന്നതിന് മുന്‍പ്തന്നെ മുഴുവന്‍ കെട്ടിയടച്ച് ആകര്ഷണമല്ലാതാക്കിയിരുന്നു. ഇത് ലേലത്തില്‍ ആരും പിടിക്കരുതെന്ന ഗൂഢാലോചനയാണോ എന്നു സംശയിക്കുന്നതായും ചെയര്‍പേഴ്സണ്‍ പറയുന്നു.
കൊട്ടാരമറ്റത്തെയും തെക്കേക്കരയിലെയും നഗരസഭാ വക ഷോപ്പിംഗ് കോംപ്ലക്സ് ലേലം ചെയ്തപ്പോള്‍ താഴത്തെ നിലയിലെ ഏറ്റവും മൂല്യം കുറഞ്ഞ മുറി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീക്കിവച്ചപ്പോള്‍ ആ കൗണ്‍സിലിലെ അംഗമായിരുന്ന പി.കെ മധു പ്രതികരിക്കാതിരിക്കുകയും ഇപ്പോള്‍ മാര്‍ക്കറ്റ് കോംപ്ലക്സിലെ മൂന്നാം നിലയിലെയും താഴത്തെ നിലയിലെയും മുറികള്‍ അനുവദിച്ച് അര്‍ഹമായ പരിഗണന നല്കിയപ്പോള് അതിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്തിനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലീനാ സണ്ണി പറയുന്നു.
അതുകൊണ്ടുതന്നെ മധുവിന്റെ സമരത്തിന് നഗരസഭയിലെ പിന്നാക്കക്കാരുടെ പിന്തുണ ലഭിച്ചില്ലെന്നും ചെയര്‍പേഴ്സണ്‍ പറയുന്നു. കേരളാകോണ്‍ഗ്രസ് എം ടിക്കററില്‍ ജയിച്ച പി.കെ മധുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തോട് പറയാതെ പെടെന്ന് നിരാഹാര സമരം നടത്തിയതില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്സന്റെ പ്രസ്താവന തുടരുന്നു.
മധു നിരാഹാര സമരം തുടങ്ങുന്നതിന് മുമ്പുതന്നെ താഴത്തെ നിലയില്‍ ഏറ്റവും മൂല്യമുള്ള ഒരു മുറി മുന്‍വശത്തായും സൂപ്പര്‍ മാര്‍ക്കറ്റിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ഒഴിച്ച് മൂല്യമുള്ള മൂന്ന് മുറിയും അനുവദിച്ചിരുന്നതാണെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: