കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ സഹായിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലം സപ്തംബ്ബറില് ഗതാഗതത്തിന് സജ്ജമാകും. മേല്‍പ്പാലത്തിന്റെ 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പഴയ പാലം പോലെ ആര്‍ച്ചിന്റെ ആകൃതിയില്‍ തന്നെയാണ് പുതിയ പാലവും നിര്‍മിക്കുന്നത്. പുതിയ പാലം വരുന്നതോടെ പഴയ പാലം പൊളിച്ച് മാറ്റുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്കുന്ന സൂചന.
പാലത്തിന് 28 കോടി രൂപയാണ് ചെലവാകുന്നത്. ഇതില്‍ 18 കോടി സംസ്ഥന സര്‍ക്കാരിന്റെയും 10 കോടി റെയില്‍വേയുടെയും വിഹിതവുമാണ്. ഇത് കൂടാതെ സ്ഥലമെടുപ്പിന് 11 കോടി രൂപയോളം ചെലവായിട്ടുണ്ട്.സ്ഥലമെടുക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി വൈകാന്‍ കാരണമായത്. പാലത്തിന് 10 മീറ്റര്‍ വീതിയുണ്ട്. ഇത് മൂലം രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം സുഖമായി കടന്ന് പോകാന്‍ കഴിയും. മൂന്നൂറ് മീറ്റര്‍ നീളവും പാലത്തിനുണ്ട്. ഇത് കൂടാതെ കാല്നാടയാത്രക്കാര്ക്ക് പാലത്തിന്റെ രണ്ട് വശവും ഒന്നര മീറ്റര്‍ നീളത്തില്‍ നടപ്പാതയുമുണ്ട്.ആര്‍ച്ചുകള്‍ തമ്മിലുളള അകലം 40 മീറ്ററാണ്. റെയില്‍വേ എന്‍ജീനിറിങ് വിഭാഗമാണ് പാലത്തിന്റെ രൂപരേഖ പരിശോധിച്ച് അന്തിമ അനുമതി നല്‍കിയത്.
നിലവിലുള്ള പാലത്തിന് 6 മീറ്റര്‍ വീതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മൂലം രണ്ട് സൈഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ബുദ്ധിമുട്ടയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയുരസിയാല്‍ നഗരം വളരെ നേരം ഗതാഗതകുരുക്കില്‍ അകപ്പെട്ടിരുന്നു. ഇതിന് പരിഹാരമായിട്ടാണ് പുതിയ പാലം വരുന്നത്. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ റെയില്‍വേ എന്‍ജീനിയറിംഗ് വിഭാഗം വിലയിരുത്തിയിരുന്നു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ റെയില്‍വേയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും സംയുക്ത പരിശോധന ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: