വൈക്കം: നേരേകടവിന് വേദനയേറിയ നിമിഷമായിരുന്നു ഇന്നലെ പകല്‍ നല്‍കിയത്. സഹോദരങ്ങളുടെ ദാരുണമായ വേര്‍പാടില്‍ ഗ്രാമം ഒരുപോലെ വിതുമ്പി. കായല്‍ തീരത്തേക്ക് അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരെല്ലാം നന്നേ പാടുപെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് വീട്ടില്‍ വിരുന്നെത്തിയ ആദിത്യന് കായലില്‍ കുളിക്കാനിറങ്ങുമ്പോള്‍ വീട്ടുകാര്‍ വിചാരിച്ചിരുന്നില്ല ഇതുപോലൊരു ദുരന്തമായിരിക്കും വരുന്നതെന്ന്. കാരണം കായലില്‍ നീന്തിക്കളിച്ചു വളര്‍ന്ന സഹോദരങ്ങളായ ഉണ്ണികൃഷ്ണനും ഹരികൃഷ്ണനും നീന്തലില്‍ അഗ്രഗണ്യരായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ സജീവസാന്നിദ്ധ്യമായിരുന്ന ഉണ്ണികൃഷ്ണന് കമ്പ്യൂട്ടര്‍ പഠനത്തിനിടയില്‍ ജോലി അന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. വിഷു കുടുംബത്തോടൊപ്പം രാത്രി വൈകിയും ആഘോഷിച്ചാണ് സഹോദരങ്ങളായ അവര്‍ അന്തിയുറങ്ങിയത്. എന്നാല്‍ നേരം പുലരുമ്പോള്‍ മക്കളായ മനുവും കണ്ണനും തങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കല്‍പോലും ചിന്തിക്കാന്‍ കഴിയാതെ മണിക്കുട്ടനും സരസ്വതിയും വിതുമ്പുന്നത് ഗ്രാമത്തെതന്നെ ഈറനണിയിച്ചു. ഇവരെ കാണാതായപ്പോള്‍ തുടങ്ങിയ വേദനയും സങ്കടവും രാത്രി വൈകിയും തുടരുകയായിരുന്നു. വല്ലകം സെന്റ് മേരീസ് സ്ക്കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന് പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും വിദ്യാലയത്തിലെ നിറസാന്നിദ്ധ്യമായിരുന്നു. മത്സ്യതൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ഇവര്‍ രണ്ടുപേരും. തങ്ങളുടെ പൊന്നോമനകള്‍ ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് പോയെന്നു വിശ്വസിക്കാന്‍ ഈ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: