വൈക്കം: കരുനാഗപ്പള്ളിയില്‍ നിന്ന് അവധിയാഘോഷിക്കാന്‍ നേരേകടവിലെത്തിയ ബന്ധു മുങ്ങിത്താഴുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരങ്ങളെ കായലില്‍ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചക്കുശേഷം 3.30ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. നേരേകടവ് തുരുത്തേല്‍ വീട്ടില്‍ മണിക്കുട്ടന്റെ മക്കളായ ഉണ്ണികൃഷ്ണന് (മനു – 24), ഹരികൃഷ്ണന് (കണ്ണന് – 17) എന്നിവരെയാണ് ഇന്നലെ രാവിലെ 8.40ന് നേരേകടവ് ഭാഗത്തുള്ള വേമ്പനാട്ട് കായലില്‍ കാണാതാകുന്നത്. ഇവരുടെ വീട്ടില്‍ അവധിയാഘോഷിക്കാന്‍ എത്തിയ ബന്ധു ആദിത്യന് (13) കായലില്‍ കുളിക്കാനിറങ്ങി.
നീന്തല്‍ പരിചയമില്ലാത്ത ആദിത്യന് കായലില്‍ മുങ്ങിത്താഴുന്നതുകണ്ട് ഹരികൃഷ്ണന് കായലിലേക്ക് എടുത്തുചാടി. ഇതുകണ്ട് മൂത്തസഹോദരനായ ഉണ്ണികൃഷ്ണനും ഇരുവരെയും രക്ഷിക്കുന്നതിനായി കായലിലേക്ക് ചാടി. മൂവരും അപകടത്തില്‍പ്പെടുന്നതു കണ്ട ഇവരുടെ പിതാവിന്റെ ജ്യേഷ്ഠന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍, ആദിത്യനെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂ.
നാട്ടുകാര്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വല ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. തുടര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹരികൃഷ്ണനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടര്‍ന്നെങ്കിലും സന്ധ്യയോടെ അവസാനിപ്പിച്ചു. തിരച്ചില്‍ ഇന്നും തുടരും. നേവിയുടെ സഹായവും തേടിയിട്ടുണ്ട്. ഇരുവരുടെയും അമ്മ സരസ്വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: