പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഷു ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്.
അയ്യപ്പസ്വാമിയേയും വിഷുക്കണിയും കണ്ട് തൊഴുത് ആയിരങ്ങള്‍ സായൂജ്യം നേടി. വിഷുദിനത്തില്‍ പുലര്‍ച്ചെ 3ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറന്നു.
നെയ്ത്തിരി തെളിയിച്ച് ഒരുക്കിവച്ചിരുന്ന വിഷുക്കണി ആദ്യം അയ്യപ്പനെ കാണിച്ചു. തുടര്‍ന്ന് ഭക്തസഹസ്രങ്ങള്‍ ശരണം വിളികളോടെ ദര്‍ശനം നടത്തി. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്കി. ദര്‍ശന സായൂജ്യത്തോടൊപ്പം വിഷുക്കൈനീട്ടത്തിന്റെ പുണ്യവുമായാണ് ഭക്തര്‍ മലയിറങ്ങിയത്.
മറ്റ് സംസ്ഥാനക്കാരടക്കം വന്‍ ജനാവലിയാണ് വിഷുദിനത്തില്‍ ദര്‍ശനത്തിന് ശബരിമലയിലെത്തിയത്. കണിക്കൊന്നപ്പൂക്കളാല്‍ അലംകൃതമായ അയ്യപ്പക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശന സൗഭാഗ്യമൊരുക്കി. വിഷുമഹോത്സവ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് ശബരിമല നട അടയ്ക്കും.
സന്നിധാനത്തും പമ്പയിലും അടുത്ത ഒരു വര്‍ഷം നടക്കുന്ന ആചാരാനുഷ്ഠാനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ശബരിമല ശ്രീ അയ്യപ്പന് എന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു.
പമ്പ ഗണപതി ക്ഷേത്രാങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച തിടപ്പള്ളിയുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന് നിര്‍വ്വഹിച്ചു. മേല്‍ശാന്തി അനില്‍കുമാര്‍ പാലുകാച്ചി ഭഗവാന് അര്‍പ്പിച്ചു. ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: