ഭുവനേശ്വര്‍: സിപിഎം ഭരണത്തില്‍ കേരളത്തില്‍ നടമാടുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലേയും സിപിഎം ക്രൂരതകള്‍ തുറന്നുകാട്ടുമെന്ന് ദേശീയ നിര്‍വാഹക സമിതിയോഗം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ മാത്രം നിരവധി കൊലപാതകങ്ങളും അക്രമസംഭവങ്ങളുമാണ് അരങ്ങേറിയിരിക്കുന്നത്. ഇതിനെ ജനാധിപത്യ രീതിയില്‍ നേരിടാനാണ് ബിജെപിയുടെ തീരുമാനം, അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യയുടെ എഴുപതു ശതമാനം ഭൂപ്രദേശത്തും ബിജെപി സര്‍ക്കാരുകള്‍ നിലവില്‍ വന്നു കഴിഞ്ഞു.കേരളം, ബംഗാള്‍, ഒറീസ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വിജയമാണ് അടുത്ത ലക്ഷ്യം. ഇതിനായി ബൂത്തുതലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികളാണ് ബിജെപി ആവിഷ്ക്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലെത്തും.
യുപിയിലെയും ഉത്തരാഖണ്ഡിലെയും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള വിജയം ജാതിരാഷ്ട്രീയത്തിനും കുടുംബാധിപത്യത്തിനും പരിഹാസ രാഷ്ട്രീയത്തിനുമെതിരായ ജനവിധിയാണ്. മണിപ്പൂരിലും ഗോവയിലും ബിജെപിയുടെ കരുത്ത് വന്‍തോതില്‍ ഉയര്‍ന്നു. ജനസേവനം ചെയ്യുന്നവര്‍ക്ക് വിജയം സമ്മാനിക്കുന്ന രാഷ്ടീയമാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിനും മറ്റു പ്രാദേശീക പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന തിരിച്ചടികളുടെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിക്കഴിഞ്ഞതായും അമിത് ഷാ പറഞ്ഞു.
പരാജയത്തിന്റെ നാണക്കേട് മറക്കാനായാണ് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ടു വട്ടം യുപിഎ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴും ബിഎസ്പിയും എസ്പിയും യുപിയില്‍ അധികാരത്തിലെത്തിയപ്പോഴും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബീഹാറില്‍ ജെഡിയുവും അധികാരത്തിലെത്തിയപ്പോഴും വോട്ടിങ് യന്ത്രങ്ങള്‍ക്ക് യാതൊരു കുറ്റവുമില്ലായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും പ്രശ്നമില്ല. എന്നാല്‍ യുപിയിലെ വിജയം അംഗീകരിക്കാന്‍ ഇന്നും പ്രതിപക്ഷം തയ്യാറാവുന്നില്ലാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: