കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം സിപിഎമ്മിനും സംസ്ഥാന സര്ക്കാരിനുനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി.
സിപിഐ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്നും ആയുധം എറിഞ്ഞു കൊടുത്ത് ശത്രു വര്‍ഗ്ഗത്തെ സഹായിക്കുന്ന നിലപാട് ഭരണപക്ഷത്തുളളവര് എടുത്താല്‍ മുന്‍കാല അനുഭവം ഓര്‍ത്താല്‍ നന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്കി. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ പറ്റുന്ന വാക്കോ പ്രവൃത്തിയോ മുന്നണിയുടെ ഘടകകക്ഷികളില്‍ നിന്നും ഉണ്ടാകരുത്. അഭിപ്രായ വിത്യാസങ്ങള്‍ പരസ്യമായി വിളിച്ചു പറയരുതെന്നും സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ശത്രുപക്ഷത്തിന് ആയുധമാകുന്ന തരത്തിലാവരുത്. ശത്രുക്കളുടെ പ്രചാരണക്കെണിയില്‍ ഘടക കക്ഷികള്‍ വീഴാന്‍ പാടില്ല. മുഖ്യമന്ത്രിക്ക് മുതലാളി ഭാഷയാണെന്ന കാനത്തിന്റെ അഭിപ്രായം കോടിയേരി തിരുത്തി. കാനം തൊഴിലാളി നേതാവായതിനാലായിരിക്കണം ഇങ്ങനെ പറഞ്ഞതെന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന രീതിയിലുളള കാനത്തിന്റെ പ്രതികരണം മാവോയിസ്റ്റുകള്‍ പോലും ഉന്നയിക്കാത്ത കാര്യമാണെന്ന് കോടിയേരി പറഞ്ഞു. യുഎപിഎ എന്ന കരിനിയമം എടുത്തു കളയണമെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎമ്മും. നക്സല്‍ വര്‍ഗ്ഗീസ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഭിഭാഷകന് നല്കിയ സത്യവാങ്മൂലമാണ് നിലവിലുളളത്. അത് തിരുത്തണമെന്നാണ് സിപിഎമ്മിന്റെയും നിലപാട്.
ജിഷ്ണു പ്രണോയിയുടെ അമ്മ സമരം നടത്തിയതെന്തിനായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തേയും കോടിയേരി ന്യായീകരിച്ചു. പ്രശ്നം സമരത്തിലൂടെ വഷളാക്കുകയായിരുന്നു. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. അയാള്‍ കുറ്റവിമുക്തനാണ്. എല്ലാ കാര്യങ്ങളിലും പഴയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആരേയും ഒരു സ്ഥാനത്തും നിയമിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഐയുടെ അഭിപ്രായങ്ങളെ തിരുത്തിയും കുറ്റപ്പെടുത്തിയും ശാസിച്ചും കോടിയേരി നടത്തിയ അഭിപ്രായ പ്രകടനം ഭരണത്തിലെത്തിയ ഘട്ടംതൊട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ സംസ്ഥനത്ത് നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: