തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല നടത്തിയെന്ന് പോലീസ് പറയുന്ന പ്രതി കേദല്‍ ജീന്‍സണ്‍ രാജ നിരന്തരം മൊഴിമാറ്റുന്നതു മൂലം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. ഏറ്റവും ഒടുവില്‍ പെട്രോള്‍ വാങ്ങാന്‍ പമ്പിലെത്തിയെന്ന് കേദല്‍ പറയുന്ന സമയത്ത് കന്നാസില്‍ പെട്രോള്‍ വാങ്ങിയത് മറ്റൊരു യുവാവാണെന്ന് പമ്പ് ജീവനക്കാരന് മൊഴി നല്‍കിയതോടെ പോലീസ് വെട്ടിലായിരിക്കുകയാണ്.
ഇതോടെ കേസില്‍ ഒന്നിലധികം പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. കേദല്‍ പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങിയത് 25 വയസ്സു തോന്നിക്കുന്ന മറ്റൊരു യുവാവാണ്. ഓട്ടോയിലെത്തി കന്നാസിലാണ് പെട്രോള്‍ വാങ്ങി മടങ്ങിയത്. ഇയാള്‍ കേദലല്ലെന്നും കേദലിനെ പമ്പില്‍ വച്ചുകണ്ട് മുന്‍പരിചയമുണ്ടെന്നും പമ്പ് ജീവനക്കാരന് ജയകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ് കേസില്‍ ഒന്നിലധികം പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ജനിപ്പിച്ചത്. ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അതേസമയം നിരന്തരം കേദല്‍ മൊഴിമാറ്റുന്നത് പോലീസിനെ വട്ടുംചുറ്റിക്കുന്നു. അന്വേഷണസംഘം അക്ഷരാര്‍ഥത്തി ല്‍ ഇരുട്ടില്‍ത്തപ്പുകയാണ്. എന്തായാലും കൂട്ടക്കൊല നടത്തിയത് കേദലാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. അതിനുള്ള സാഹചര്യത്തെളിവുകളും ലഭ്യമാണ്. പക്ഷേ കൊല നടത്താനുള്ള പ്രേരണ, ഉദ്ദേശ്യം എന്നിവ ഇനിയും വ്യക്തമാകേണ്ടതുണ്ട്. കേദല്‍ സാത്താന്‍സേവ ചെയ്തിരുന്നതായും തെളിഞ്ഞു. കുടുംബത്തിലെ മറ്റംഗങ്ങളും ഇതിന്റെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ആദ്യം സാത്താന് സേവയുടെ ഭാഗമായി ആത്മാവിനെ ശരീരമനസ്സുകളില്‍ നിന്ന് വേര്‍പെടുത്താനാണ് കൊലകള്‍ നടത്തിയതെന്ന് മൊഴി നല്കിയ കേദല്‍ പിന്നീട് നിലപാട് മാറ്റി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലകള്‍ക്ക് പ്രേരണയായതെന്നും വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇത്തരമൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും മൊഴി നല്കി. ഇത് അന്വേഷണ സംഘത്തെ വട്ടംചുറ്റിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: