വിളപ്പില്‍: മുതലാളിമാരെ സഹായിക്കുന്ന പാര്‍ട്ടിയായി സിപിഎം അധംപതിച്ചുവെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. കാട്ടാക്കട കട്ടക്കോട് വില്ലിടുംപാറയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കി ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ പ്രശ്നങ്ങളോട് സിപിഎമ്മിനും ഇടത് സര്‍ക്കാരിനും പുശ്ചമാണ്. അതിന്റെ അവസാന ഉദാഹരണമാണ് വില്ലിടുംപാറയിലേത്. ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങിയ ജനങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഇടത് ഭരണത്തിന്‍കീഴിലുള്ള പഞ്ചായത്ത് ഇന്റര്‍ലോക്ക് കമ്പനി തുടങ്ങാന്‍ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പെര്‍മിറ്റ് നല്‍കിയത്. ഭരണകൂടം തങ്ങളെ സഹായിക്കില്ലെന്ന് ബോധ്യമായതോടെയാണ് സമരത്തിനെത്തിയവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജിഷ്ണു പ്രണോയിയുടെ കാര്യത്തിലും ലോ അക്കാദമി വിഷയത്തിലുമൊക്കെ പിണറായി സര്‍ക്കാരിന്റെ മുതലാളി സ്നേഹം കേരളം കണ്ടതാണ്. നിയമപരമായും രാഷ്ട്രീയമായും വില്ലിടുംപാറയിലെ ജനങ്ങള്‍ക്ക് നീതി കിട്ടുംവരെ ബിജെപി പോരാട്ടം തുടരുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: