മലയിന്‍കീഴ്: ബിജെപി ഭരിക്കുന്ന മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്-ഇടത്പക്ഷ അവിശുദ്ധ സഖ്യം അവിശ്വാസത്തിന് നോട്ടീസ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ് മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് ഇന്നലെ കോണ്‍ഗ്രസ്, എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസം നല്‍കിയത്.
ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി 8, കോണ്‍ഗ്രസ്-എട്ട്, സിപിഎം-നാല്, സിപിഐ -നാല് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിനും ബിജെപിക്കും അംഗബലം തുല്യമായതിനാല്‍ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഭാഗ്യപരീക്ഷണത്തില്‍ ബിജെപി പ്രതിനിധികള്‍ക്കായിരുന്നു രണ്ടു സ്ഥാനത്തേക്കും നറുക്ക് വീണത്. ബിജെപി ഭരണം ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്നതില്‍ വിറളിപൂണ്ട സിപിഎം കുറച്ച് നാളുകളായി ഭരണം മറിച്ചിടാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടുന്നുണ്ടായിരുന്നു. ഇന്നലെ കോണ്‍ഗ്രസിലെ അഷറഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കവെ കോണ്‍ഗ്രസിലെ ഊരൂട്ടമ്പലം ഷിബുവും ഇടത് പക്ഷത്തിലെ അഞ്ച് അംഗങ്ങളും പിന്തുണച്ച് ഒപ്പിട്ട് നല്കി. വൈസ് പ്രസിഡന്റിനെതിരെ സിപിഎം അംഗം ജോയി നല്കിയ അവിശ്വാസത്തില്‍ ശേഷിച്ച എല്‍ഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ അഷറഫും ഊരൂട്ടമ്പലം ഷിബുവും ഒപ്പിട്ടിട്ടുണ്ട്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും പിന്തുണയില്ലെന്ന നിലപാടാകും എല്‍ഡിഎഫ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക. എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സിപിഎമ്മിലെ ഒരംഗം പിന്തുണ നല്‍കും. അണികള്‍ക്കിടയില്‍ മുഖം രക്ഷിക്കാന്‍ ഈ അംഗത്തെ സിപിഎം പുറത്താക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച സിപിഎം പ്രതിനിധിയെ ബലിയാടാക്കാനാണ് നിലവിലെ തീരുമാനം. ജോലിയില്‍ പ്രവേശിക്കാന്‍ മെമ്പര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്ന ഇയാള്‍ ഈ തീരുമാനത്തോട് യോജിച്ചതായാണ് വിവരം. ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നതാണ് സിപിഎം നിലപാട്. എന്നാല്‍ ഈ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും രംഗത്തുവന്നത് സിപിഎമ്മിന് മാറനല്ലൂരില്‍ പുതിയ തലവേദനയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: