തിരുവനന്തപുരം: ബസില്‍നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഡിപ്പോയില്‍ ഏല്‍പ്പിച്ച് കണ്ടക്ടറുടെ സത്യസന്ധത. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വി.ആര്. മനോജ്കുമാറാണ് ബസില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ ബ്രയിസ്ലെറ്റ് അവകാശികളില്ലാതിരുന്നതിനാല് ഡിപ്പോയില്‍ ഏല്‍പ്പിച്ച് രസീത് വാങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടിലെ കണ്ടക്ടറായിരുന്നു മനോജ്കുമാര്‍. രാത്രി 7.55 ന് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്ത് എത്തി യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും തിരികെ നാഗര്‍കോവിലിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ബ്രയിസ്ലെറ്റ് കിടക്കുന്നത് മനോജ്കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവര്‍ ബിജുവിനോട് പറഞ്ഞ ശേഷം ഡിപ്പോഅധികൃതരെ വിവരം അറിയിച്ചു.തുടര്‍ന്ന് ഡ്യൂട്ടിക്ക് പോയി രാത്രി 1 മണിക്ക് ഡ്യൂട്ടി അവസാനിപ്പിച്ചിട്ടും ബ്രയിസ്ലെറ്റിന് അവകാശികളായി ആരും എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമാനുസൃതം ഡിപ്പോയില്‍ നല്കി രസീത് കൈപ്പറ്റി. കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന മനോജ്കുമാറിന് ഇതിനുമുമ്പും പേഴ്സ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടയുള്ള നിരവധി വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം നിയമാനുസൃതം ഡിപ്പോഅധികൃതര്ക്ക് കൈമാറിയിയിരുന്നു. കെഎസ്ആര്‍ടിസിയുടെ യശസ്സ് ഉയര്‍ത്തും വിധം സത്യസന്ധവും മാതൃകാപരവുമായ പ്രവര്‍ത്തനം നടത്തുന്ന മനോജ്കുമാര്‍ കെഎസ്ടി സംഘ് പ്രവര്‍ത്തകനാണ്. ബസിനുള്ളില്‍വച്ച് നടന്ന മോഷണ ശ്രമം ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രതികളെ പിടികൂടുന്നതിന് യാത്രക്കാരെയും പോലീസിനെയും സഹായിച്ചിട്ടുണ്ട്. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനു സമീപം പത്മാമന്ദിരത്തില് വരദരാജന്നായരുടെയും ടി.ആര്.മഹേശ്വരിഅമ്മയുടെയും മകനായ മനോജ്കുമാര്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: