ന്യൂദല്‍ഹി: വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മുംബൈ പോലീസിന് ഒരു സ്ത്രീ അയച്ച ഇ മെയില്‍ സന്ദേശമാണ് ആശങ്ക സൃഷ്ടിച്ചത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം റാഞ്ചാനിടയുണ്ടെന്ന് ആറു ചെറുപ്പക്കാര്‍ അടക്കം പറയുന്നത് കേട്ടു എന്നായിരുന്നു ഇ മെയില്‍ സന്ദേശം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്കി.
മുംബൈ പോലീസ് ഈ സന്ദേശം സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി. ഉടന്‍ തന്നെ മൂന്നു വിമാനത്താവളങ്ങളിലും ഉന്നത തല യോഗം ചേര്‍ന്ന് സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് സ്ഥിതി അവലോകനം ചെയ്തു. യാത്രക്കാരുടെ പരിശോധനയും ബാഗേജ് സ്കാനിങ്ങും കര്‍ശനമാക്കി.
വിമാനത്താവളങ്ങളുടെ പരിസരത്തെ സുരക്ഷയും ശക്തമാക്കയിട്ടുണ്ട്.
മുന്നൂ വിമാനത്താവളങ്ങളിലും കൂടുതല്‍ ഡോഗ് സ്ക്വാഡിനെ നിയോഗിച്ചു. ദ്രുത കര്‍മ സേനയുടെ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. വിമാനങ്ങളിലെ ജീവനക്കാരോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും സിഐഎസ്എഫിന്റെ വക്താവ് പറഞ്ഞു. ഇ മെയില്‍ അയച്ച സ്ത്രീയെക്കുറിച്ചും സന്ദേശത്തില്‍ പറയുന്ന ചെറുപ്പക്കാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: