ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തിരുമേനി വില്ലേജ് ഓഫീസിന്റെ കെട്ടിടം പുതുക്കി നിര്‍മ്മിക്കാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. വില്ലേജ് ഓഫീസിന്റെ സ്വന്തമായ കെട്ടിടം അപകടാവസ്ഥയിലായതോടെ 4 വര്‍ഷം മുന്‍പാണ്, ഓഫീസ്, തിരുമേനി ടൗണിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ഇരുനില കെട്ടിടത്തിന്റെ ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ആവശ്യമായ സൗകര്യം ഇല്ലാത്തത് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ പ്രയാസമാണ്. ഓഫീസില്‍ വരുന്നവര്‍ക്ക് നില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല. മാത്രമല്ല ഓഫീസ്ഫയലുകള് സൂക്ഷിക്കാനുള്ള സുരക്ഷിതത്വവും കുറവാണ്. ഓഫീസില്‍ നിലവിലുള്ള ഒഴിവില്‍ ഉദ്യാഗാര്ത്ഥിയെ നിയമിക്കാത്തതും പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഓഫീസിലെ ഷെല്ഫുകളും, കമ്പ്യൂട്ടറുകളും വെക്കാനും സൗകര്യം പരിമിതമാണ്. പ്രായമായ ആള്‍ക്കാര്‍ക്ക് തങ്ങളുടെ ആവശ്യം ബോധിപ്പിക്കാന്‍ ഇരുനില കെട്ടിടത്തിന്റെ മുകളിലെത്താനും പ്രയാസമാണ്. 1989ലാണ് തിരുമേനി വില്ലേജ് ഓഫീസിന് സ്വന്തമായ കെട്ടിടം ഉദ്ഘാടനം ചെയ്തത്. തിരുമേനി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് സ്വകാര്യ വ്യക്തി നല്കിയ 5 സെന്റ് സ്ഥലത്താണ് ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. മേല്‍ക്കൂര ദുര്‍ബലപ്പെട്ട് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഓഫീസ് പ്രവര്‍ത്തനം ടൗണിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഓഫീസ് കെട്ടിടം ഉടന്‍ പുതുക്കിപ്പണിയണമെന്നാണ് നാട്ടകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: