ഭുവനേശ്വര്‍: മുസ്ലിം സ്ത്രീകളെ ദുരിതത്തിലാക്കുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകള്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നതായും അവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് ഇത്തരം അനാചാരങ്ങള്‍ ഒഴിവാക്കപ്പെടണം. എന്നാല്‍, അതിനായി സംഘര്‍ഷത്തിന്റെ പാതയല്ല ആവശ്യം. സമാധാനപരമായ പരിഹാരം കാണുകയും മുസ്ലിം വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങള്‍ സമൂഹത്തിന്റെ ഭാഗമായി പരിഹരിക്കപ്പെടുകയുമാണ് വേണ്ടത്. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാരെ സഹായിക്കാനുള്ള നടപടികള്‍ തുടരുമെന്നും അക്കാര്യത്തില്‍ ബിജെപി പ്രതിജ്ഞാബദ്ധമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയങ്ങളെ വിനയപൂര്‍വം സ്വീകരിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാജയപ്പെട്ടവര്‍ക്ക് മറ്റു പ്രത്യേക ജോലിയൊന്നുമുണ്ടാകില്ല. വോട്ടിങ് ശതമാനത്തെയും മറ്റു കാര്യങ്ങളെയും കുറ്റം പറഞ്ഞു നടന്നാല്‍ മതി. എന്നാല്‍, വിജയികളുടെ ഉത്തരവാദിത്വം വലുതാണ്, അദ്ദേഹം പറഞ്ഞു.
യുപിയില്‍ നേടിയ വിജയത്തിന്റെ മഹത്വം വളരെ വലുതാണ്. വിജയത്തിന് പിന്നില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പങ്ക് വളരെയധികമുണ്ട്. അവസാനത്തെ വരിയില്‍ അവസാന വ്യക്തിയിലും സദ്ഭരണത്തിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കണമെന്ന ദീനദയാല്‍ സങ്കല്‍പ്പം ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭരിക്കുക മാത്രമല്ല ബിജെപിയുടെ ദൗത്യം. ഭരണത്തിന്റെ പ്രയോജനം ജനങ്ങളില്‍ എത്തിക്കണം. പുതിയ ഭാരതത്തിന്റെ നിര്‍മ്മാണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ജന്‍ ധന്, വന്‍ ധന്, ജല ധന് എന്നീ സങ്കല്പ്പത്തിലധിഷ്ടിതമായി മുന്നോട്ടു പോകണം. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികമായ 2022ല്‍ പുതിയ ഇന്ത്യ എന്ന വലിയ ദൗത്യം എല്ലാവരും ഏറ്റെടുക്കണം, മോദി പറഞ്ഞു.
സമാപന ചടങ്ങില്‍ അമിത് ഷാ അധ്യക്ഷത വഹിച്ചു. ഒബിസി കമ്മീഷന് ബില്ലിനെ തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസാക്കി. ദീനദയാല്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഇരുപത്താറു കോടി കുടുംബങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കയജ്ഞം നടത്തും. അടുത്ത നിര്‍വാഹക സമിതി യോഗം ജൂലൈ പകുതിയോടെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ചേരാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: