ഇംഗ്ലീഷുകാരുടെ വരവോടുകൂടി മറ്റൊരു ദുഷ്പ്രവണതകൂടി പത്തിപൊക്കി. അവര്‍ ആവിഷ്കരിച്ച വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടി നമ്മുടേതായ എന്തിനേയും കണ്ണുംപൂട്ടി അധിക്ഷേപിക്കുന്ന ഒരു പുതിയ അന്ധവിശ്വാസം ഉയര്‍ന്നുവന്നു. അത് നമ്മുടെ സന്യാസിപരമ്പരയേയും വെറുതെവിട്ടില്ല. സന്യാസിമാരെല്ലാംതന്നെ സമൂഹത്തിലെഇത്തിള്ക്കണ്ണികളാണെന്ന് പുത്തന്വിദ്യക്കാര് ആക്ഷേപിച്ചു.
ഈ സമയത്താണ്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന നവോത്ഥാനം ഭാരതത്തില്‍ രൂപംകൊണ്ടത്. അതിന്റെ അലകള്‍ സന്യാസി സമ്പ്രദായത്തിലും ചെന്നലച്ചു. 1875 ല്‍ ആര്യസമാജം തുടങ്ങി. അതിന്റെ കൊടിക്കീഴില്‍ ദയാനന്ദസ്വാമികള്‍ ആധുനികമെന്ന് പ്രായോഗികമായി വിശേഷിപ്പിക്കാവുന്ന ഒരു സന്യാസിപരമ്പര തുടങ്ങി.
ദയാനന്ദന് യഥാസ്ഥിതിവാദത്തിനെതിരെ സന്ധിയില്ലാ സമരത്തിന് പുറപ്പെട്ട അപാരവേദപണ്ഡിതനായിരുന്നു. അദ്ദേഹം ഹിന്ദുസമൂഹത്തിലും മതങ്ങളിലും കടന്നുകൂടിയ അനാചാരങ്ങളെ അതിനിശിതമായി എതിര്‍ത്തു. സ്ത്രീസമത്വം, സ്ത്രീവിദ്യാഭ്യാസം, അയിത്തനിര്മാര്ജ്ജനം, ഏവര്‍ക്കും വേദങ്ങള്‍ പഠിക്കാനുള്ള അധികാരം, സംസ്കൃതപ്രചാരം, മാതൃഭാഷാനിഷ്കര്ഷം, മതംമാറ്റം ചെയ്തവരെ വീണ്ടെടുക്കല്‍ മുതലായവ അദ്ദേഹത്തിന്റെ ചില കര്മ്മപരിപാടികളായിരുന്നു.
ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങളുടെ ആക്രമണത്തിനെതിരെയുള്ള വെറും പ്രതിരോധത്തിലുമേറെ അതൊരു കടന്നാക്രമണം തന്നെയായിരുന്നു. വൈദേശികമതക്കാരോടും യാഥാസ്ഥിതികരോടും അദ്ദേഹം ഒരേ സമയത്ത് ദ്വിമുഖമായി യുദ്ധം ചെയ്തു. യാഥാസ്ഥിതികരുടെ വിഗ്രഹാരാധനയെ അദ്ദേഹം വിഗ്രഹമതമായിട്ടാണ് കണ്ടത്. അവിടെയാണ് വിദേശ പാതിരിമാരും മുല്ലാക്കമാരും കൈവച്ചിരിക്കുന്നത് എന്നദ്ദേഹത്തിനു മനസ്സിലാക്കാന്‍ വിഷമമുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം അവരേക്കാല്‍ നിശിതമായി അതിനെ എതിര്‍ത്തു.
അങ്ങനെ സൂക്ഷിച്ചുനോക്കുമ്പോല് ദയാനന്ദന് എതിര്‍ത്തത് വിഗ്രഹാരാധനയിലുപരി വിഗ്രഹവാദത്തെയോ വിഗ്രഹമതത്തെയോ ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ദയാനന്ദന്റെ ശിഷ്യപരമ്പര ഈ പ്രവര്‍ത്തനം അതിതീക്ഷ്ണതയോടെ തന്നെ മുന്നോട്ടുകൊണ്ടുപോയി. കുറെക്കാലമായി കാണാത്ത ഒരുതരം പുതിയ സന്യാസിമാരെ ഇന്നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു. പുതിയ പരമ്പരക്കാര്‍ നാടിന്റെ നാനാഭാഗത്തും പോയി ധര്‍മ്മപ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചു.
ചിലരാകട്ടെ, ആര്യസമാജമിഷണറിമാരായി ആഫ്രിക്കന്‍ കുടിയേറ്റ പ്രദേശങ്ങള്‍വരെ എത്തി. കടല്‍ കടക്കുന്നതിനെതിരായുള്ള യാഥാസ്ഥിതികരുടെ വിലക്കിനെ ആര്യസമാജ സന്യാസിമാര്‍ വാക്കുകൊണ്ടും പെരുമാറ്റംകൊണ്ടും വലിച്ചുപറിച്ചുമാറ്റി. ‘കൃണ്വന്തോ വിശ്വമാര്യം’- ലോകത്തെ ശ്രേഷ്ഠമാക്കുക എന്ന വേദധ്വനി ഒരിക്കല്‍ക്കൂടി മാറ്റൊലിക്കൊണ്ടു.
സ്വാമി ദയാനന്ദനുശേഷം ആര്യസമാജ പരമ്പരയില്‍പ്പെട്ട ഏറ്റവും പ്രസിദ്ധനായ സന്യാസി സ്വാമി ശ്രദ്ധാനന്ദനായിരുന്നു. അദ്ദേഹം മതപരിവര്‍ത്തനം ചെയ്ത ഹിന്ദുക്കളെ തിരിച്ചെടുക്കാന്‍ അഖിലഭാരത ശുദ്ധിസഭ തുടങ്ങി. ഒരുലക്ഷത്തിമൂവായിരത്തോളം പേരെ സഭ കാല്‍നൂറ്റാണ്ടിനകം തിരികെക്കൊണ്ടുവന്നു. ഈ തിരഞ്ഞുപോക്ക് കണ്ട് വേവലാതി പൂണ്ട മുസ്ലിംലീഗ് 1925 ലെ അലിഗഢ് സമ്മേളനത്തില്‍ വച്ച് ‘by converting the Musalmans in millions the Hindus wished to drive them out of India ” (ദശലക്ഷക്കണക്കിനുള്ള മതംമാറ്റത്തില്ക്കൂടി ഹിന്ദുക്കള്‍ മുസ്ലിങ്ങളെ ഭാരതത്തിനു വെളിയിലോടിക്കാന് ആഗ്രഹിക്കുകയാണ്) എന്നു പ്രസ്താവിച്ചു. സ്വാമികളാകട്ടെ അതിന് കനത്ത വിലയും കൊടുക്കേണ്ടിവന്നു. 1926 ഡിസംബര്‍ 23 ന് അദ്ദേഹം വധിക്കപ്പെട്ടു. അബ്ദുള്‍ റഷീദ് ആയിരുന്നു ഘാതകന്.
സ്വാമി ദയാനന്ദന്റെ പുതിയ സന്ന്യാസപരമ്പരപോലെ മറ്റൊന്നു കൂടി ഇവിടെ നാമ്പെടുത്തു. അതിന്റെ അഗ്രേസരന്‍ സ്വാമി വിവേകാനന്ദനായിരുന്നു. പണ്ടത്തെ പുരി സമ്പ്രദായത്തില്‍നിന്നു തിരികൊളുത്തിയ ആ പരമ്പര ശ്രീരാമകൃഷ്ണപരമഹംസന്റെ നാമധേയത്തില്‍ സംഘടിതമായി. സ്വാമി ദായനന്ദന്‍ ഭാരതവര്ഷത്തിനകത്ത് സന്യാസിമാര്ക്കുപോലും സന്യാസിമാരെക്കുറിച്ചും ഒരു പുതിയ ഉണര്‍വും വിശ്വാസവും വീക്ഷണവും സംജാതമാക്കിയെങ്കില് സ്വാമി വിവേകാനന്ദന് ഭാരതവര്‍ഷത്തിനകത്തും പുറത്തും സന്യാസിമാര്‍ക്ക് ഒരു മേല്‍വിലാസവും അന്തസ്സും നേടിക്കൊടുത്തു.
സന്യാസിമാര്‍ സമാജത്തിനുള്ളിലെ ഇത്തിള്‍ക്കണ്ണികളാണ് എന്ന പുത്തന്‍ അന്ധവിശ്വാസത്തിന് ഒന്നാംതരം തിരിച്ചടിയായിരുന്നു അദ്ദേഹത്തിന്റെ സംഘടന. അദ്ദേഹത്തിന്റെ ധീരഗര്ജനംകേട്ട്, ഇദ്ദേഹത്തിന്റെ നാട്ടിലേക്കാണോ നാമിവിടെനിന്നു ഉപദേശികളെ അയക്കേണ്ടത് എന്ന് അമേരിക്കക്കാര്‍ പകച്ചുചോദിച്ചു. സന്യാസം വിരക്തിയുടെ അനിവാര്യമായ അന്തിമഘട്ടം എന്നതിലും കവിഞ്ഞ് സമാജസേവനത്തിന്റെയും സമാജസമുദ്ധാരണത്തിന്റെയും സ്വയംസ്വീകൃതമാര്ഗമായി.
പുത്തന്‍ വിദ്യാഭ്യാസം നേടിയ ഉന്നതബിരുദധാരികള്‍ സാഭിമാനം സന്യാസിമാരായി സമാജമധ്യത്തിലിറങ്ങി. ‘…Remaining Hindus to the Core, they yet feel one with the followers of all other religions and prophets.’ ‘തികച്ചും ഹിന്ദുക്കളായി ഉറച്ചുനിന്ന് അവര്‍ മറ്റു മതങ്ങളും പ്രവാചകന്മാരുമായി ഒത്തുപോകുന്നു’ എന്നാണ് അവരെക്കുറിച്ച് സ്വാമി രംഗനാഥാനന്ദന് എഴുതിയിരിക്കുന്നത്.
ദയാനന്ദനെപ്പോലെതന്നെ വിവേകാനന്ദനും അദ്ദേഹത്തിന്റെ സംഘവും യാഥാസ്ഥിതികതയ്ക്കും വൈദേശികഭ്രമത്തിനും എതിരായി ദ്വിമുഖസമരം നടത്തി. പുത്തന്‍ പരിഷ്കാരത്തിന്റെ കൃത്രിമ വളംവലിച്ചു തഴച്ചുവളര്‍ന്ന ഉപരിതല പരിഷ്കരണ സംരംഭങ്ങളുടെ പൊള്ളത്തരം അവര്‍ ദയാദാക്ഷിണ്യം കൂടാതെ തുറന്നു കാണിക്കുകകൂടി ചെയ്തു.
(ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: