കെ.ഡി. ഹരികുമാര്‍
കോട്ടയം: എം.ജി സര്‍വ്വകലാശാലയുടെ 550 കോടിയിലേറെ ആസ്തിമൂല്യം വരുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച ‘സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്’ എന്ന സൊസൈറ്റിക്ക് കൈമാറി.
വിവിധതലങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് സര്‍വ്വകലാശാലയെ സാമ്പത്തികമായി സഹായിച്ചുവന്നിരുന്ന സ്ഥാപനങ്ങള്‍ കൈമാറാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
എം.ജിയിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷ(എസ്എംഇ)ന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വ്വകലാശാലയുമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമെന്ന നിലയില്‍ സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതാണ് ഈ സൊസൈറ്റി. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ്ചെയര്‍മാനുമായ സൊസൈറ്റിയുടെ കീഴിലായിരിക്കും ഇനി എം.ജിയിലെ സ്വാശ്രയസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം വൈസ്ചാന്സിലര് ഡോ: ബാബുസെബാസ്റ്റ്യന് അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയും ചെയ്തു.
ആരോഗ്യ സര്‍വ്വകലാശാല നിയമത്തില്‍ നേരിയ ഭേദഗതി വരുത്തിയാല്‍ പരിഹൃതമാകുന്ന പ്രശ്നത്തെ മറയാക്കിയാണ് സര്‍വ്വകലാശാലയുടെ ചുമതലയിലുള്ള മുഴുവന്‍ സ്വാശ്രയ സ്ഥാപനങ്ങളും ഒറ്റയടിക്ക് സൊസൈറ്റിയുടെ കീഴിലേക്ക് മാറ്റിയിരിക്കുന്നത്.
ആര്‍പ്പൂക്കരയിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനും അതിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുവാണ്ടൂര്‍, തലപ്പാടി, അങ്കമാലി, മണിമലക്കുന്ന്, പാലാ, ചുട്ടിപ്പാറ, നെടുംകണ്ടം കേന്ദ്രങ്ങളും പുല്ലരിക്കുന്നിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സും അതിന്റെ കീഴിലുള്ള ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകള്‍, തൊടുപുഴ എന്‍ജിനീയറിങ് കോളേജ്, പത്തനംതിട്ട, ചുട്ടിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സ്, പായിപ്പാട്, ഇലന്തൂര്‍, കാഞ്ഞിരപ്പള്ളി, കുടമാളൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, നെടുംകണ്ടം, കുമളി, വൈക്കം, തൃപ്പൂണിത്തുറ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ ബിഎഡ് സെന്ററുകള്‍ തുടങ്ങിയവയാണ് സൊസൈറ്റിക്ക് കൈമാറുന്നത്.
സര്‍വ്വകലാശാലയുടെ പൊതുസ്വത്ത് സൊസൈറ്റിക്ക് കൈമാറുന്നതിന് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയതോടെ സര്‍ക്കാര്‍ അംഗീകാരത്തിനും കാലതാമസമുണ്ടാകില്ല. ഇതോടെ സ്വശ്രയ സ്ഥാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരായി സിപിഎം സഹയാത്രികള്‍ക്ക് തടസമില്ലാതെ പ്രവേശിക്കാനുള്ള സാഹചര്യവുമുണ്ടാകും.
നിലവില്‍ സര്‍വ്വകലാശാലയിലെ അനദ്ധ്യാപകര്‍ മാത്രമാണ് പിഎസ്സി വഴി നിയമിക്കപ്പെടുന്നത്. അക്കാദമിക് രംഗത്ത് കാലാകാലങ്ങളില്‍ വരുന്ന സിന്‍ഡിക്കേറ്റുകളുടെ താത്പര്യപ്രകാരമുള്ള നിയമനമാണ് നടന്നുവരുന്നത്. രാഷ്ട്രീയ താത്പര്യത്തിലുള്ള ഈ നിയമനങ്ങളില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാറില്ല. ഇതിനിടയിലാണ് സൊസൈറ്റിയുടെ രംഗപ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: