മാഞ്ഞൂര്‍: മന്ത്രി വിത്തുവിതച്ച പാടശേഖത്തിലെ വിളവ് ബംഗാളികള്‍ കൊയ്തു. മാഞ്ഞൂര്‍:മാഞ്ഞൂര്‍ പഞ്ചായത്തിലെ മാങ്ങാച്ചിറ പാടശ്ശേഖരത്തിലെ ഏഴര ഏക്കറിലെ വിളഞ്ഞ നെല്ല് കൊയ്യാന്‍ ഉടമകള്‍ ബംഗാളികളെ പാടത്ത് ഇറക്കി.
ദിവസം 600 രൂപ കൂലി നല്കി പിറവം പളളിപ്പടിയില്‍ നിന്നുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ എത്തിച്ചത്. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നെല്ല് വിത്തെറിഞ്ഞ് മന്ത്രി കെ. രാജു നിര്‍വഹിച്ച പാടശേഖരമാണിത്. മൂന്ന് പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരം ഒരുക്കുന്നതിന് ട്രില്ലര്‍ ഇറക്കിയെങ്കിലും താഴ്ന്നു പോയതിനാല്‍ മൂന്ന് ഘട്ടമായാണ് നിലമൊരുക്കി വിത്ത് വിതച്ചത്. അതിനാല്‍ ഘട്ടംഘട്ടമായാണ് നെല്ല് വിളഞ്ഞത്. ഇതുകൊണ്ട് പഞ്ചായത്തിന് കൊയ്ത്ത് യന്ത്രം ലഭിച്ചിട്ടും ഒരേ സമയത്ത് നെല്ല് കൊയ്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
നെല്ലിനൊപ്പം പൊന്തക്കാട് വളര്ന്നിതിനാലും, പാമ്പിന്റെ ശല്യം പേടിച്ച് നാട്ടിലെ തൊഴിലാളികള്‍ പാടത്തിറങ്ങുവാന് ഭയപ്പെട്ടതിനാലാണ് ബംഗാളികളെ ആശ്രയിക്കേണ്ടി വന്നത്. ഇപ്പോള്‍ അഞ്ച് തൊഴിലാളികളാണ് കൊയ്ത്തിനെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് കൊയ്ത്ത് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവും കര്‍ഷകര്‍ നടത്തി വരുന്നു. കോഴ ഫാമില്‍ നിന്നും മെതിയന്ത്രം ലഭിച്ചിരിക്കുന്നതിനാല്‍ കൊയ്ത്തെടുക്കുന്ന നെല്ല് കറ്റകള്‍ വേഗത്തില്‍ മെതിച്ചെടുക്കുവാന് കഴിയുമെന്നാണ് പാടശേഖരസമിതി കണ്‍വീനര്‍ അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: