ആരോഗ്യ മന്ത്രിയുടെ നാടായ മട്ടന്നൂരില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ്. നൂറുകണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനം പ്രതി പനി പിടിപ്പെട്ടവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡങ്കിപ്പനി മൂര്‍ച്ഛിച്ച് മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്നു തന്നെ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുകള്‍ നല്‍കിയതാണ്. എന്നാല്‍ മുന്നറിയിപ്പിനെ വേണ്ട രീതിയില്‍ ഗൗനിക്കാത്ത അധികൃതരുടെ നടപടിയാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
കാലങ്ങളായി മട്ടന്നൂര്‍ നഗരസഭയുടെ ഭരണം കയ്യാളുന്ന സിപിഎം ഭരണ സമിതി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ട കെടുകാര്യസ്ഥതയാണ് ഇത്തരത്തിലുളള ഒരു ദുര്‍ഗതി നഗരവാസികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാനോ, കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ മാലിന്യം നിറഞ്ഞതു കാരണം പെറ്റുപെരുകിയ കൊതുകുകളെ നശിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യാഞ്ഞതാണ് ഡങ്കിപ്പനി ആശങ്കാജനകമാംവിധം പടര്‍ന്നു പിടിക്കാന്‍ വഴിയൊരുക്കിയതെന്നതാണ് വാസ്തവം. സംസ്ഥാന ഭരണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി മട്ടന്നൂര്‍ സ്വദേശിയായിരുന്നിട്ടും സ്വന്തം നാട്ടിലെ മാലിന്യ പ്രശ്നത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്. നഗരസഭ ഭരിക്കുന്നത് സിപിഎം, സ്ഥലം എംഎല്‍എ മുന്‍ മന്ത്രിയും സിപിഎം നേതാവും ആരോഗ്യ വകുപ്പും സംസ്ഥാന ഭരണവും പാര്‍ട്ടിയുടെ കൈയ്യില്‍, എന്നിരുന്നിട്ടും വേണ്ട ഡങ്കിപ്പനി പടരുന്നതിനെതിരെ , മാലിന്യ കൊതുക് നിര്‍മ്മാര്‍ജ്ജനങ്ങള്‍ എന്നിവയ്ക്കായി ഒരു പദ്ധതിയും ഭരണകൂടം നടപ്പിലാക്കിയില്ല. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധന്മാര് വരെ പനിപിടിച്ച് ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്.ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്ക് വരെ ഡങ്കിപനി പിടിപെട്ടിരിക്കുകയാണ്. ജിവനക്കാര്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് മേഖലയിലെ ഒരു സ്വാകാര്യ ആശുപത്രിതന്നെ അടച്ചിട്ടതായ വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. രോഗം പിടിപ്പെട്ടവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം സൗജന്യമായി നല്‍കാനും കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അധികൃതര്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണം. ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്കാന് തയ്യാറാവണം. സംസ്ഥാനത്ത് മട്ടന്നൂരിനേക്കാള് വലിയ നിരവധി നഗരസഭകള്‍ പ്രവര്‍ത്തിക്കുമ്പോഴും ഇവിടങ്ങളിലൊന്നുമില്ലാത്ത മാലിന്യ പ്രശ്നം മട്ടന്നൂര്‍ നഗരസഭയില്‍ മാത്രം ഉണ്ടാകുന്നുവെന്ന് സ്വയം വിലയിരുത്താന്‍ അധികൃതര്‍ തയ്യാറാവണം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ മുഴുവന്‍ കാറ്റില്‍പറത്തി നഗരത്തില്‍ കെട്ടിപൊക്കുന്ന കെട്ടിടങ്ങളാണ് ഒരുപരിധിവരെ ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം .മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ ലംഘിക്കപ്പെടുകയാണെന്ന ആരോപണം ശക്തമാണ്. മാത്രമല്ല കെട്ടിട ഇടനാഴികളില്‍ മാലിന്യങ്ങള്‍ ഒഴുകി പോകാന്‍ നിര്‍മ്മിച്ച പല ഓവുചാലുകളും കെട്ടിടമാഫിയകളുടെ സൗകര്യത്തിനായി നികത്തിയ സ്ഥിതിയാണെന്നും ജനം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ട നഗരസഭ കൈയ്യുംകെട്ടി നോക്കിനില്ക്കുന്ന സ്ഥിതയാണ്. 200ഓളം പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചതായി അനൗദ്യോഗിക കണക്കുകകള്‍ പുറത്തുവരുമ്പോള്‍ എണ്ണം പെരുപ്പിച്ച് കാട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുള്‍പ്പെടെയുളളവര്‍ രോഗത്തിന്റെ വ്യാപനത്തെ നിസ്സാരമായി കണ്ടാല്‍, വിലപ്പെട്ട മനുഷ്യരുടെ ജിവനോടാണ് അധികൃതര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന കാര്യം ഓര്‍ത്താല്‍ ഭരണകൂടത്തിന് നന്നെന്നേ കണ്ണൂരാന്‍ ഇത്തരുണത്തില്‍ പറയാനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: