ന്യൂദല്‍ഹി: മുസ്ലിം ജിഹാദികള്‍ കശ്മീരിനെ വീണ്ടും കലാപഭൂമിയാക്കുന്നു. താഴ്വരയിലെങ്ങും ‘കല്ലേറ് ജിഹാദി’കള്‍ സൈനികരുമായി ഏറ്റുമുട്ടുന്നത് പതിവാണിപ്പോള്‍. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷം നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ ഒറ്റയടിക്ക് നിലക്കുകയായിരുന്നു. പാക്കിസ്ഥാന്റെ പണമൊഴുക്ക് നിലച്ചതോടെയാണ് വിഘടനവാദികള്‍ സംഘര്‍ഷം അവസാനിപ്പിച്ചത്.
ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പാണ് സംഘര്‍ഷം പുനരാരംഭിക്കാന്‍ വിഘടനവാദികളെ പ്രേരിപ്പിച്ചത്. അക്രമികളെ സുരക്ഷാ സേന നേരിട്ടതില്‍ പ്രതിഷേധിച്ച് പിഡിപി അംഗം രാജിവെച്ചതോടെയാണ് ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ജിഹാദികളുടെ ശ്രമം. ജനങ്ങളെ വോട്ടുചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിച്ച് ഇന്ത്യയുടെ ഭരണസംവിധാനവുമായി കശ്മീരികള്‍ സഹകരിക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി വോട്ടെടുപ്പിന് മുന്‍പ് വ്യാപക അക്രമം അഴിച്ചുവിട്ടു.
ബുധ്ഗാമില്‍ മൂന്ന് പേര് സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. പലയിടങ്ങളിലും വോട്ടടുപ്പ് തടസ്സപ്പെട്ടു. 7.13 ശതമാനം മാത്രമായിരുന്നു പോളിങ്. വോട്ടെടുപ്പ് ദിവസവും സൈന്യത്തിനെതിരെ ശക്തമായ ആക്രമണമുണ്ടായി. നൂറിലേറെ സൈനികര്‍ക്ക് പരിക്കേറ്റു. എട്ട് ജിഹാദികള്‍ വെടിവെപ്പില്‍ മരിച്ചു.
കല്ലേറ് ആക്രമണം ജിഹാദികളുടെ പ്രധാന ആയുധമാണിപ്പോള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പാക്ക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയും ഭീകരസംഘടനകളും കല്ലേറുകാരെ സംഘടിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനായി 250 ഓളം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെയായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരെ വിഘടനവാദികള്‍ ആക്രമിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കല്ലേറ് തടയാന്‍ വിഘടനവാദികളിലൊരാളെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട സൈന്യത്തിന്റെ വീഡിയോ പുറത്തുവന്നു. ആയിരത്തോളം പേര് കല്ലുമായി ആക്രമിച്ചപ്പോഴാണ് സൈന്യം ഇത്തരമൊരു നടപടി സ്വീകരിച്ചത്. അതോടെ കല്ലേറും അവസാനിച്ചു. പാക്കിസ്ഥാന് ജയ് വിളിക്കുന്ന ജിഹാദികളെ പിടികൂടിയ സൈന്യം അവരെക്കൊണ്ട് പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിപ്പിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
കശ്മീരില്‍ സൈന്യം നിലപാട് കര്‍ക്കശമാക്കിയതിന്റെ ഉദാഹരണമായി വിഘടനവാദിയെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട നടപടി വിലയിരുത്തപ്പെടുന്നുണ്ട്. ഇസ്രായേല്‍ സൈന്യമാണ് സാധാരണയായി ഇത്തരം അസാധാരണ നടപടികള്‍ പിന്തുടരുന്നത്. ഭീകരരെ നേരിടുന്ന സൈനികരെ കല്ലും പെട്രോള്‍ ബോംബുമായി വിഘടനവാദികള്‍ ആക്രമിക്കുന്നതും സര്‍വ്വസാധാരണമാണ്. ഇത്തരക്കാരെ ഭീകരരെപ്പോലെ നേരിടുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ സൈന്യത്തിനുണ്ട്.
ജിഹാദി അക്രമത്തെ അതേ നാണയത്തില്‍ത്തന്നെ നേരിടാനാണ് സൈന്യത്തിന്റെ തീരുമാനം. ഇതിനിടെ കരസേനാ മേധാവി ബിപിന്‍ റാവത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കശ്മീരിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: