ന്യൂദല്‍ഹി: ”വളരെ വിഷമം പിടിച്ച ജോലിയാണ് കശ്മീരിലേത്. ഏത് നിമിഷവും ആള്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടാകുന്നു. പരമാവധി ഒഴിഞ്ഞുമാറാനാണ് ഞങ്ങള്‍ ശ്രമിക്കാറ്. സഹികെട്ടാണ് തോക്കുപയോഗിക്കുന്നത്”. കശ്മീരില്‍ ജിഹാദികളെ നേരിടുന്ന സിആര്‍പിഎഫ് ജവാന്റെ വാക്കുകളാണിത്.
”അക്രമികള്‍ക്കെതിരെ പെല്ലറ്റ് ഉപയോഗിക്കുമ്പോള്‍ ചിലയാളുകള്‍ ഞങ്ങളെ വിമര്‍ശിക്കുന്നു. ഞങ്ങള്‍ എത്രത്തോളം ആക്രമിക്കപ്പെടുന്നുണ്ടെന്ന് മറ്റുള്ളവര്‍ക്കറിയില്ല”. വിഘടനവാദികളെയും കല്ലേറുകാരെയും പിന്തുണക്കുന്ന ഇടത്പക്ഷം ഉള്‍പ്പെടെയുള്ള ഇരട്ടത്താപ്പ് മതേതരരോട് ജവാന്മാര് പറയുന്നു.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സുരക്ഷാ സൈനികരെ വിഘടനവാദികള്‍ ആക്രമിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം ആക്രമണങ്ങള്‍ പതിവാണെന്നാണ് സൈനികര്‍ ചൂണ്ടിക്കാട്ടുന്നത്. കയ്യില്‍ തോക്കുണ്ടായിട്ടും സൈനികര്‍ തങ്ങളെ ആക്രമിച്ചവരെ വെടിവെക്കുന്നില്ല. അപാരമായ ക്ഷമയാണ് അവര്‍ പ്രകടിപ്പിച്ചത്. വെടിവെച്ചാല്‍ എന്താകുമായിരുന്നു സ്ഥിതി. ശ്രീനഗറില്‍ ജാമിയ മസ്ജിദിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന യുപി സ്വദേശിയായ ജവാന് ചോദിക്കുന്നു.
യൂണിഫോമിട്ട് ഒറ്റക്ക് ചില പ്രദേശങ്ങളിലൂടെ നടന്നാല്‍ ആക്രമിക്കപ്പെടുമെന്ന് ശ്രീനഗറില്‍ നിയോഗിക്കപ്പെട്ട ബിഹാറില്‍ നിന്നുള്ള മറ്റൊരു ജവാന് ചൂണ്ടിക്കാട്ടി. സൈനികര്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ദ്ധനയുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 2015ല്‍ 208 അക്രമസംഭവങ്ങളില്‍ 39 സൈനികരും 108 ഭീകരരും 17 വിഘടനവാദികളും കൊല്ലപ്പെട്ടു. 2016ല്‍ 322 അക്രമങ്ങളുണ്ടായി. 82 സൈനികരും 150 ഭീകരരും 15 വിഘടനവാദികളും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: