ആലപ്പുഴ: മുബൈയിലെ അന്ധേരി ഈസ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഹരിപ്പാട് മണ്ണാറശാല സ്വദേശി മുരുകന് ആചാരിയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഉന്നതതല പോലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
കഴിഞ്ഞ ഏപ്രില്‍ 11 നാണ് അന്ധേരി ഈസ്റ്റില്‍ ജെ.ബി. നഗര്‍, സഹാര്‍ പ്ളാസയിലെ ഇറ്റാലിയന്‍ കമ്പനിയായ പര്മസ്റ്റീലിസ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വളപ്പില്‍ മുരുകന് മരിച്ച നിലയില്‍ കാണപ്പെട്ടത്. ചില സബ്കോണ്ട്രാക്ട് പണികള്‍ ചെയ്ത വകയില്‍ മുരുകന് കമ്പനി നാലു കോടി രൂപ കൊടുക്കാനുണ്ടായിരുന്നെന്ന് പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് ഈ പണം ആവശ്യപ്പെട്ട് മുരുകന് കമ്പനിയിലെത്തിയിരുന്നു. മുരുകന് ആചാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
പക്ഷേ തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ് മരണം നടന്നിരിക്കുന്നത്. മുരുകന്റെ മകനും ബന്ധുക്കളും ഈ മരണത്തില്‍ ദുരൂഹതയും സംശയവും പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടു വരാന്‍ ഉന്നത തല അന്വേഷണം അനിവാര്യമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: