കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച് നാലുവയസ്സുകാരന് മരിച്ച സംഭവത്തില്‍ കുക്കൂസ് പുഡ്ഡിംഗ് കമ്പനിയുടെ ജെല്ലി മിഠായിയുടെ സംഭരണവും വിപണനവും ജില്ലയില്‍ നിരോധിച്ചു. നഗരത്തിലെ മൊഫ്യൂസില്‍ സ്റ്റാന്റ്, പാളയം സ്റ്റാന്റ് എന്നിവിടങ്ങളിലെ ഇരുപതോളം കടകളില്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഒ. ശങ്കരനുണ്ണിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണെന്നു കരുതുന്ന ജെല്ലി മിഠായികള്‍ കടകളില്‍ നിന്ന് കണ്ടെത്താനായില്ല. ഈസ്റ്റര്‍- ഞായര്‍ അവധി ദിനമായതിനാല്‍ മിക്കകടകളും അടഞ്ഞു കിടപ്പായിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മിഷണര്‍ ഒ. ശങ്കരനുണ്ണി അറിയിച്ചു. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ജെല്ലി മിഠായി നിയമാനുസൃതമല്ല വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജില്ലയില്‍ നിരോധിക്കാന്‍ കാരണം. പായ്ക്കറ്റുകളിലെ ലേബലില്‍ നിയമാനുസൃതം ചേര്‍ക്കേണ്ട യാതൊരു വിശദാംശങ്ങളും ചേര്‍ത്തിട്ടില്ല. ലൈസന്‍സ് നമ്പര്‍ മാത്രമാണ് ലേബലില്‍ ഉള്ളത്. അത് പരിശോധിച്ചതിനെ തുടര്‍ന്നാണ് കുക്കൂസ് പുഡ്ഡിംഗ് എന്ന കോയമ്പത്തൂരിലെ കമ്പനിയില്‍ നിന്നാണ് മിഠായി ഉണ്ടാക്കുന്നതെന്ന് മനസിലായത്. തുടര്‍ നടപടികള്‍ എടുക്കാന്‍ കോയമ്പത്തൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശങ്കരനുണ്ണി പറഞ്ഞു.
നഗരത്തില്‍ ഫുട്സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയതായും മേയ് 15നകം സ്ഥാപനങ്ങള്‍ ലൈസന്‍സ് സ്വന്തമാക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവാരമില്ലാത്തതും ഹാനികരവുമായ ഭക്ഷ്യോല്പന്നങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു. ഇവ ഇവ മലാപ്പറമ്പിലെ ഫുഡ്സേഫ്റ്റി ലാബില്‍ പരിശോധിക്കും. മരണകാരണം ജെല്ലിമിഠായിയില് നിന്നുള്ള ഭക്ഷ്യവിഷബാധയാണോയെന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ സ്ഥിരീകരിക്കാനാവൂ. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഫുഡ്സേഫ്റ്റി നിയമപ്രകാരം ജീവപര്യന്തം ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സില്ലാത്തതും നിയമങ്ങള്‍ പാലിക്കാത്തതുമായ കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് ഫുഡ്സേഫ്റ്റി വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: