ഇലകമണ്‍: മനോഹരക്കാഴ്ചകളാല് സമ്പന്നമായ ഹരിഹരപുരം കായലോരത്തിന്റെ വിനോദസഞ്ചാര വികസനത്തിന് സാധ്യത തെളിയുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് യോജിച്ച കായലോരം ടൂര്‍ഫെഡ് എംഡിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചതോടെയാണ് വികസനസാധ്യതയേറിയത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും സ്ഥലം കൈമാറുകയും ചെയ്താല്‍ ടൂറിസം വികസനം സാധ്യമാകുമെന്ന് ടൂര്‍ഫെഡ് എം.ഡി. ഷാജി മാധവന് പറഞ്ഞു.
ഹരിഹരപുരത്തിന്റെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ് എന്നിവര്‍ക്കു ഒപ്പമാണ് അദ്ദേഹം ഹരിഹരപുരത്തെത്തിയത്. വിശാലമായ കായലും കുന്നുകളും തെങ്ങിന്‍തോപ്പും തോടുകളും നീരുറവകളും ചേര്‍ന്ന ഹരിഹരപുരത്തിന്റെ മനോഹരമായ കാഴ്ചകള്‍ അദ്ദേഹം നേരില്‍കണ്ട് മനസിലാക്കി. ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ കായല്‍പ്പുറം മുതല്‍ നെല്ലേറ്റില്‍ വരെ കായലിന്റെ തീരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ദേശീയ ജലപാതയോടു ചേര്‍ന്ന് അഞ്ചുകിലോമീറ്റര്‍ നീളത്തില്‍ മൂന്നുകിലോമീറ്ററോളം വീതിയില്‍ വിശാലമായ കായലാണ് ഇവിടുള്ളത്. കായല്‍പ്പുറം, പള്ളിത്തൊടി, കല്ലാഴിത്തൊടി, തൂമ്പിത്തൊടി തുടങ്ങിയ കായലോരപ്രദേശത്താണ് വിനോദസഞ്ചാരസാധ്യതയുള്ളത്. കുന്നിന്‍ചുവട്ടിലെ നീരുറവകളും സഞ്ചാരികളെ ആകര്‍ഷിക്കും. കായലോരത്തേക്ക് റോഡ്, വെളിച്ചം എന്നിവ ഒരുക്കുകയാണ് ആദ്യം വേണ്ടതെന്ന് ടൂര്‍ഫെഡ് എം.ഡി. പറഞ്ഞു. ഇവിടെ ബോട്ടിങ്ങിനാണ് സാധ്യത ഏറെയുള്ളത്. അതിനായി കായലോരത്തെ കയര്സംഘത്തിന്റെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറണം. ഇവിടെ ബോട്ട്ജെട്ടി, ടോയ്ലറ്റുകള്, വിശ്രമകേന്ദ്രം, ഓഫീസ് എന്നിവ നിര്‍മിക്കാനാകും. ഭാവിയില്‍ അഡ്വഞ്ചര്‍ ടൂറിസം, ജലോത്സവം എന്നിവയ്ക്കുള്‍പ്പെടെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: