കട്ടപ്പന: ചാരായം വാറ്റുന്നതിനിടയില്‍ കാമാക്ഷി പഞ്ചായത്ത്് പ്രസിഡന്റിന്റെ മകനുള്‍പ്പെടെ രണ്ട് പേര് പോലീസ് പിടിയിലായി. തങ്കമണി പാണ്ടിപ്പാറ പുളിക്കയില്‍ ജയിംസ് ഔസേപ്പ് (59), സ്രാമ്പിക്കല്‍ ഷിജോ (47) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും അഞ്ചുലിറ്റര്‍ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ജയിംസിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ സഹായത്തോടെ വാറ്റ് നടത്തിയിരുന്നതെന്നാണ് വിവരം.
തങ്കമണിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വ്യാജ വാറ്റു നടക്കുന്നുണ്ടെന്ന് ഡിവൈഎസ്പി എന്‍ സി രാജ്മോഹന്‍ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. കട്ടപ്പന സിഐ അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന എസ്ഐ ടി സി മുരുകനും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു എം ഡി, സിപിഒ മാരായ ബിപിന്‍ സെബാസ്റ്റ്യന്‍, പ്രശാന്ത് എന്നിവര്‍ ശനിയാഴ്ച രാത്രി 11 മണിയോടുകൂടി നടത്തിയ തിരച്ചിലിനൊടുവിലാണ് തങ്കമണി- പാണ്ടിപ്പാറ ബൈ റോഡില്‍ നിന്നും കാല് കിലോമീറ്ററോളം താഴെ ചാരായം വാറ്റുന്നത് കണ്ടെത്തിയത്.
പോലീസിനെ കണ്ട് ചെങ്കുത്തായ മലയിലൂടെ ഓടിയ പ്രതികളെ പിന്തുടര്ന്ന് പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐക്കും മറ്റും സാരമായ പരുക്കും പറ്റിയിട്ടുണ്ട്. പ്രതികളെ തങ്കമണി പോലീസിന് കൈമാറി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: