തിരുവനന്തപുരം: ത്രികക്ഷികരാര്‍ അട്ടിമറിച്ച് റെഗുലേറ്ററി കമ്മീഷന്റെ ഒത്താശയോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടാനൊരുങ്ങുന്നു. മൂന്നുവര്‍ഷത്തിന് ശേഷമാണ് വൈദ്യുതിനിരക്ക് കൂട്ടുന്നത്. ഇന്നു ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. വ്യാവസായികമേഖലയെ ഒഴിവാക്കി സാധാരണ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇക്കുറി നിരക്കുവര്‍ധന.
കേന്ദ്ര ഊര്‍ജമന്ത്രാലയവും കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും ചേര്‍ന്നാണ് വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാര്‍ ഉണ്ടാക്കിയത്. കരാറനുസരിച്ച് കേന്ദ്രത്തിന്റെയും കെഎസ്ഇബിയുടെയും റെഗുലേറ്ററി കമ്മീഷന്റെയും പൂര്‍ണസമ്മതത്തോടെ മാത്രമേ നിരക്കുവര്ധിപ്പിക്കാനാകൂ. ഈ കരാര്‍ ലംഘിച്ചാണ് ഇപ്പോള്‍ നിരക്കുവര്‍ധനയുമായി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും മുന്നോട്ടു പോകുന്നത്. ഇതിന് സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുമുണ്ട്.
യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെയാകും കൂടുക. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും 100 യൂണിറ്റിന് മുകളില്‍ 30 പൈസയും നിരക്ക് കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്റെ നീക്കം. വര്‍ധന അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാന് നേരത്തേ തീരുമാനിച്ചിരുന്നു. യൂണിറ്റിന് 2 രൂപ 80 പൈസ നിരക്കിന് പകരം ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് തീരുമാനം. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്കില്‍ വര്‍ധനയില്ല. ഭക്ഷ്യവിളകള്‍ക്ക് പുറമെ തോട്ടവിളകളെയും നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി. വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടേണ്ടെന്നാണ് തീരുമാനം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍ പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ശരാശരി 76 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. ഇതില്‍ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. 16 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോഴത്തെ ആഭ്യന്തര ഉത്പാദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: