കൊച്ചി: വാഹനങ്ങളുടെ പെരുപ്പം ജില്ലയെ അപകടങ്ങളുടെ കേന്ദ്രമാക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 29,206 അപകടങ്ങളിലായി 2,555 ജീവനുകള്‍ പൊലിഞ്ഞു. 31,865 പേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഒറ്റക്കണ്ണന്‍ ഹെഡ്ലൈറ്റുകള്, ഡ്രൈവിങ്ങിനിടെയുള്ള ഉറക്കം, റോഡിലെ കുഴികള്‍ തുടങ്ങിയവയാണ് അപകടകാരണങ്ങള്‍.
2012ല്‍ 5718 അപകടങ്ങളിലായി 546 പേരാണ് ജില്ലയില്‍ മരിച്ചത്. പരിക്കുപറ്റിയവര്‍ 6,442. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി 2013ലും 2014ലും അപകടങ്ങളില്‍ നേരിയ കുറവുണ്ടായി. 2013ല്‍ 5,558 അപകടങ്ങളിലായി 496 പേരും 2014ല്‍ 5,687 അപകടങ്ങളിലായി 475 പേരും മരിച്ചു. എന്നാല്‍, 2015 ആയപ്പോഴേക്കും മരണസംഖ്യ 502 ആയി ഉയര്‍ന്നു. അപകടങ്ങളുടെ എണ്ണവും ഉയര്‍ന്നു. 6076 അപകടങ്ങളിലായി 6,746 പേര്‍ക്ക് പരിക്കേറ്റു. 2016ലും അപകടങ്ങളേറുന്ന കാഴ്ചയായിരുന്നു. 6,167 അപകടങ്ങളിലായി 536 പേരാണ് മരിച്ചത്. 6,485 പേര്‍ക്കും പരിക്കുംപറ്റി.
എറണാകുളം നഗരത്തിനേക്കാള്‍ കൂടുതല്‍ അപകടങ്ങള്‍ ഗ്രാമീണ മേഖലയിലാണുണ്ടായതെന്നും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ എറണാകുളം സിറ്റി പരിധിയില്‍ 2,280 അപകടങ്ങളിലായി 144 പേര് മരിച്ചു. ഗ്രാമീണമേഖലയില്‍ 3,438 അപകടങ്ങളിലായി മരിച്ചത് 402 പേര്. 2013ല്‍ നഗരത്തില്‍ 151 പേരും ഗ്രാമങ്ങളില്‍ 345 പേരും മരിച്ചു. 2014ല്‍ നഗരങ്ങളിലെ മരണസംഖ്യ 136 ആയും ഗ്രാമങ്ങളിലേത് 339 ആയും കുറഞ്ഞു.
2015ല്‍ 168 പേരുടെ ജീവനാണ് നഗരത്തില്‍ പൊലിഞ്ഞത്. ഗ്രാമങ്ങളിലെ മരണസംഖ്യ 334 ആയി കുറഞ്ഞു. 2016 ആയപ്പോഴേക്കും നഗരങ്ങളിലെ അപകടമരണം 169 ആയി. ഗ്രാമങ്ങളില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 367ലെത്തി.
വാഹനാപകടങ്ങളും മരണങ്ങളും നേര്‍പകുതിയായെങ്കിലും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് ഇനി പ്രതീക്ഷ. മദ്യപിച്ച് വാഹനമോടിക്കുന്നവര്ക്കുള്പ്പെടെ വന്‍തുക പിഴ ചുമത്താനുള്ള നിര്‍ദേശങ്ങള്‍ അപകടങ്ങള്‍ കുറച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: