കളമശേരി: കൊച്ചി മെട്രോയും സിറ്റി ഗ്യാസ് പദ്ധതിയും യാഥാര്‍ത്ഥ്യമാകുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാകുമെന്ന ആശങ്കയില്‍ കളമശേരി നഗരസഭ.
മെട്രോ തൂണുകള്‍ക്കും സ്റ്റേഷനുകള്‍ക്കുമായി ദേശീയപാതയോരവും ഗ്യാസ് ലൈനുകള്‍ക്കായി നഗരസഭാ റോഡുകളും കുത്തിപ്പൊളിച്ചത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് കളമശേരി നഗരസഭയെ കുഴപ്പിച്ചിരിക്കുന്നത്. മെട്രോയുടേയും സിറ്റി ഗ്യാസിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ നിലപാടല്ല ഉണ്ടായത്. ഇടപ്പള്ളി ലുലു മുതല്‍ ആലുവ മുട്ടം വരെ തെരുവുവിളക്കുകള്‍ മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റിയിരുന്നു. പകരം വിളക്കുകള്‍ എല്ലായിടത്തും വച്ചിട്ടില്ല.
സിറ്റി ഗ്യാസ് പദ്ധതിക്കായി അഞ്ച് വാര്‍ഡുകളില്‍ നഗരസഭയുടെ റോഡ് കുത്തിപ്പൊളിച്ചു. പൈപ്പിനായി വെട്ടിപ്പൊളിക്കുന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ തുക അനുവദിച്ചത് സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറവാണെന്നാണ് നഗരസഭ കൗണ്‍സിലര്‍മാരുടെ ആരോപണം.
ഇതേ പ്രശ്നങ്ങള്‍ നേരിട്ട കൊച്ചി കോര്‍പ്പറേഷനും ചൂര്‍ണിക്കര പഞ്ചായത്തിനും ദേശീയ പാതാ അതോറിറ്റിയുടെ പ്രത്യേക ഫണ്ട് അനുവദിച്ചാണ് റോഡുകളും കാനകളും പുന:സ്ഥാപിച്ചു നല്‍കിയത്. കളമശേരി നഗരസഭയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മെട്രോയുടേയും സിറ്റി ഗ്യാസ് പദ്ധതിയുടേയും അധികൃതര്‍ കളമശേരി നഗരസഭയുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് നില്‍ക്കില്ലെന്ന പ്രതീക്ഷയാണുള്ളതെന്ന് ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: