കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം നല്‍കും. ഫോണ്‍, മെമ്മറി കാര്‍ഡ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന ഫലം വിചാരണ വേളയില്‍ കോടതി പരിശോധിക്കും.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സുനിയും കൂട്ടാളികളും കോയമ്പത്തൂരിലേക്ക് കടന്നു. കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ ഭൂരിഭാഗവും പോലീസ് ശേഖരിച്ചു കഴിഞ്ഞു. നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു. സുനില്‍കുമാര്‍ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധന ഫലം കോടതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസിന് കൈമാറിയിട്ടില്ല.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് അഭിഭാഷകന് പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പോലീസില്‍ നല്കിയ മൊഴി. പൊലീസ് രണ്ട് പ്രാവശ്യം പ്രതീഷിനെ വിളിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ ഫോണ്‍ കണ്ടെത്താനായി പ്രതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. കുറ്റപത്രം നല്‍കുന്നതിന് മുമ്പ്തന്നെ ഇത് നടത്താനാണ് പോലീസ് തയ്യാറെടുക്കുന്നത്. അഭിഭാഷകന് സുനിയുടെ വക്കാലത്ത് ഒഴിയുകയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുകയെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പോലീസ് ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: